'പ്രതിരോധം മനസ്സിലിട്ട് കളത്തിലിറങ്ങിയവന്‍'; ദ്രാവിഡിനെ കുത്തി കോഹ്ലിയുടെ കോച്ച്

രാഹുല്‍ ദ്രാവിഡ് കളിക്കുന്ന കാലത്ത് വിദേശ പര്യടനങ്ങളില്‍ പ്രതിരോധിക്കാനുള്ള മനസുമായാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയിരുന്നതെന്ന് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ. കോഹ്ലി വിജയം ലക്ഷ്യമിടുന്ന നായകനാണെന്നും ശര്‍മ്മ പറഞ്ഞു.

ദ്രാവിഡ് ഇന്ത്യക്കായി കളിക്കുന്ന കാലത്ത് വിദേശത്തെ പരമ്പരകളില്‍ ഏറെക്കുറെ എല്ലായ്‌പ്പോഴും പ്രതിരോധാത്മക മനസുമായാണ് ടീം കളത്തില്‍ ഇറങ്ങിയിരുന്നത്. ഇന്ത്യ തോല്‍ക്കാതിരിക്കാനാണ് അന്ന് അവര്‍ ശ്രമിച്ചത്. എന്നാല്‍ വിരാട് അങ്ങനെയല്ല. ജയിക്കാനാണ് ലക്ഷ്യമിടുന്നത്- രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞു.

വിദേശത്ത് അഞ്ച് സെപ്ഷലിസ്റ്റ് ബോളര്‍മാരെ കോഹ്ലി കളിപ്പിക്കുന്നു. അതു ടീമിന്റെ വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണ്. ബാറ്റര്‍മാരെ കൂടുതല്‍ ഉത്തരവാദിത്വം കാട്ടാന്‍ പ്രേരിപ്പിച്ച് അഞ്ചാം ബോളര്‍മാര്‍ക്ക് അവസരം നല്‍കുന്നതിലൂടെ കോഹ്ലി മികച്ച നേതൃപാടവമാണ് പ്രകടമാക്കുന്നതെന്നും ശര്‍മ്മ പറഞ്ഞു.