150 കടന്ന് അഗര്‍വാള്‍, സെഞ്ച്വറിയിലേക്ക് രഹാന, ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സിന് പുറത്തായ ബംഗ്ലാദേശിന് മറുപടിയായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 302 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ലീഡ് ഏഴ് വിക്കറ്റ് അവശേഷിക്കെ 152 ആയി.

155 റണ്‍സുമായി കുതിക്കുന്ന മായങ്ക് അഗര്‍വാളിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോറിലേക്ക് മുന്നേറാന്‍ സഹായകരമായത്. ഇതിനോടകം തന്നെ 21 ബൗണ്ടറിയും മൂന്ന് സിക്‌സും അഗര്‍വാള്‍ നേടിക്കഴിഞ്ഞു. 75 റണ്‍സുമായി സെഞ്ച്വറി ലക്ഷ്യമാക്കി രഹാനയും അഗര്‍വാളിന് കൂട്ടായി ക്രീസിലുണ്ട്. ഏഴ് ബൗണ്ടറിയാണ് രഹാന ഇതിനകം നേടിയിട്ടുളളത്.

നേരത്തെ ഇന്ത്യയ്ക്കായി പൂജാരയും അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. 72 പന്തില്‍ ഒന്‍പത് ഫോറടക്കം 54 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്. അതെസമയം നായകന്‍ വിരാട് കോഹ്ലി പൂജ്യനായി മടങ്ങി. നേരിട്ട രണ്ടാം പന്തില്‍ തന്നെ കോഹ്ലി അബു ജയന്തിന്റെ പന്തില്‍ എല്‍ബി വിക്കറ്റില്‍ കുടുങ്ങുകയായിരുന്നു. ആദ്യ ദിനം ആറ് റണ്‍സെടുത്ത് രോഹിത്ത് ശര്‍മ്മയും പുറത്തായിരുന്നു. ബംഗ്ലാദേശ് നിരയില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കിയത് പുതുമുഖ മീഡിയം പേസര്‍ അബൂ ജയന്ത് ആണ്.

ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സില്‍ മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തീ തുപ്പിയപ്പോള്‍ “കടുവകള്‍” ഒരു ദിവസം പോലും പിടിച്ചുനില്‍ക്കാതെ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ഉമേശ് യാദവും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ടീം സ്‌കോര്‍ 12ല്‍ എത്തിനില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

ബംഗ്ലാദേശ് നിരയില്‍ 43 റണ്‍സെടുത്ത മുഷ്ഫിഖു റഹമാനും 37 റണ്‍സെടുത്ത മുഹമനുല്‍ ഹഖുമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. ലിറ്റില്‍ദാസ് 21 റണ്‍സെടുത്തു. ഷദ്മാന്‍ ഇസ്ലാം (6) ഇമ്രുല്‍ കൈസ് (6), മുഹമ്മദ് മിഥുന്‍ (13) മുഹമ്മദുല്ലാഹ് (10) മെഹ്ദി ഹസന്‍ (0) താജുല്‍ ഇസ്ലാം (1) ഇബാദത്ത് ഹുസൈന്‍ (2) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ സംഭാവന.

മൂന്ന് പേസര്‍മാരേയും ഒരുമിച്ചാണ് ടീം ഇന്ത്യ കളത്തിലിറക്കിയത്. പിച്ചിന്റെ സ്വഭാവം പരിഗണിച്ചാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് നായകന്‍ കോഹ്ലി പ്രതികരിച്ചു. ഷഹ്ബാസ് നദീം ആണ് ഇതോടെ ടീമില്‍ നിന്നും പുറത്തായത്.

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ, മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ രണ്ടാം ടെസ്റ്റ് കൊല്‍ക്കത്തയില്‍ പകലും രാത്രിയിലുമായി നടക്കും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നത്.