എയര്‍ ആംബുലന്‍സ് റൂട്ടു മാറി പറന്നതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ചികില്‍സ കിട്ടാതെ ജീവന്‍ നഷ്ടമായി

എയര്‍ ആംബുലന്‍സ് റൂട്ടു മാറി പറന്നതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ചികില്‍സ കിട്ടാതെ ജീവന്‍ നഷ്ടമായി. രോഗികളെ ലക്ഷദ്വീപില്‍ നിന്നും വിദഗ്ധ ചികില്‍സയ്ക്കു വേണ്ടി കൊച്ചിയിലെത്തിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന എയര്‍ ആംബുലന്‍സാണ് അധികൃതരുടെ നിര്‍ദേശപ്രകാരം റൂട്ട് മാറി സഞ്ചരിച്ചത്. സംഭവത്തില്‍ നവജാത ശിശുവാണ് മരിച്ചത്.

കൊല്ലം സ്വദേശി മുഹമ്മദ് ഷാഫി, മലീഹ ദമ്പതികളുടെ മകനാണ് സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. ഇവര്‍ ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ താമസിക്കുന്നവരാണ്. ഇവരുടെ ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞാണ് ചികില്‍സ കിട്ടാതെ മരിച്ചത്.

ഇന്നലെ രാവിലെയാണ് അഗത്തിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ മലീഹ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കുട്ടികളില്‍ ഒരാള്‍ ആണും മറ്റേത് പെണ്ണുമായിരുന്നു. ഇതില്‍ ആണ്‍കുട്ടിയുടെ ആരോഗ്യനില മോശമയതിനാല്‍ കുട്ടിയെ എത്രയും വേഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകാന്‍ ഡോക്ടര്‍ അറിയിച്ചു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം എയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ എത്തി. ഇതില്‍ പത്തു പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ സാധിക്കുന്നത്. ഇതില്‍ കുട്ടിയും പിതാവ് ഷാഫി, മുത്തച്ഛന്‍ മുഹമ്മദ് കാസിം, മെഡിക്കല്‍ ടീമും  പ്രവേശിച്ചു.  ആശുപത്രിയില്‍ പോകാനായി ഒരുങ്ങുന്ന വേളയില്‍ കൊച്ചിയില്‍ നിന്നു വിമാന മാര്‍ഗം അഗത്തിയില്‍ എത്തിയ നാലു പേരെ അടിയന്തരമായി കവരത്തിയില്‍ എത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

കുട്ടിയുമായി എയര്‍ ആംബുലന്‍സ് ആദ്യം കവരത്തിയില്‍ പോയി. ഇതോടെ 45 മിനിറ്റ് വൈകിയാണ് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സിന് എത്താനായത്. എയര്‍ ആംബുലന്‍സ് 1.10നു നെടുമ്പാശേരിയില്‍ എത്തിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു.

പിന്നീട് കുട്ടിയെ എത്രയും വേഗം സമീപത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മെഡിക്കല്‍ എസ്‌കോര്‍ട്ട് ഹുസൈന്‍ ആവശ്യപ്പെട്ടു. അങ്ങനെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലാണ് കുട്ടിയെ എത്തിച്ചത്. പക്ഷേ അപ്പോഴക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയെ പത്തു മിനിറ്റ് നേരത്തെ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് ഹുസൈന്‍ വ്യക്തമാക്കി.