ആഗോള വളർച്ചാനിരക്ക് കുറയുമെന്ന് ഐ.എം.എഫ്; മാന്ദ്യം ഗൾഫ് മേഖലയെ ഉലയ്ക്കില്ല

2023ലെ ആഗോള സാമ്പത്തിക വളർച്ചാതോതിൽ കാര്യമായ കുറവ് ഉണ്ടാകുമെന്ന് വിലയിരുത്തി ലോക സാമ്പത്തിക റിപ്പോർട്ട്.  എന്നാൽ ആഗോള സമ്പദ്ഘടനയിൽ ഇപ്പോൾ അനുഭവപ്പെടുന്ന പ്രതിസന്ധി മറികടക്കാൻ ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സമ്പദ്ഘടനക്ക് സാധിക്കുമെന്നും ഐ.എം.എഫിന്റെ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് അടുത്ത വർഷം ആഗോള സാമ്പത്തിക വളർച്ചാതോതിൽ കാര്യമായ കുറവ് ഉണ്ടാകുമെന്ന് ഐ.എം.എഫിൻ്റെ വിലയിരുത്തൽ.

വളർച്ചാ തോത് 2.9 ശതമാനമായി ഇടിയുമെന്നാണ് ഐ.എം.എഫ് വാർഷിക റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്. നടപ്പുവർഷം ഇത് 3.2 ശതമാനം മാത്രമായിരിക്കും. ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സമ്പദ്ഘടനയിൽ വളർച്ചാനിരക്ക് കാര്യമായി ഇടിയാൻ ഇടയില്ലെന്ന സൂചനയും റിപ്പോർട്ട് നൽകുന്നു. ആഗോളവിപണിയിൽ രൂപപ്പെട്ട എണ്ണവില വർധനവും അതിലൂടെ ലഭിക്കുന്ന അപ്രതീക്ഷിത വരുമാന നേട്ടവുമാണ് ഗൾഫ് ഉൾപ്പെടെ ഉൽപാദക രാജ്യങ്ങൾക്ക് ഗുണം ചെയ്യുക. അതേസമയം വിലക്കയറ്റവും പണപ്പെരുപ്പവും ലോക രാജ്യങ്ങൾക്കൊപ്പം ഗൾഫ് മേഖലയിലും തിരിച്ചടിയുണ്ടാക്കും.

അതേസമയം, വൻശക്തി രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്കിൽ അടുത്ത വർഷം ഗണ്യമായ തിരിച്ചടി ഉണ്ടാകുമെന്നും ഐ.എം.എഫിന്റെ ലോക സാമ്പത്തിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പണപ്പെരുപ്പം ഉയരുന്നത് ലോകത്തെ 75 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നൽകുന്നു. കോവിഡാനന്തരം ലോക സമ്പദ്ഘടനയിൽ മുന്നേറ്റം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു പല രാജ്യങ്ങളും.

എന്നാൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഉത്പ‍‍‍ന്ന വിലയിൽ രൂപപ്പെട്ട വർധന മാറ്റമില്ലാതെ തുടരുമെന്നും ഐ.എംഎഫ് റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കിൽ 80 ബേസിക് പോയിന്റിന്റെ കുറവാണ് ഐ.എം.എഫ് കണക്കുകൂട്ടുന്നത്. പണപ്പെരുപ്പം പിടിച്ചു നിർത്താൻ പലിശനിരക്കിൽ വർധന വരുത്താൻ അമേരിക്കക്കൊപ്പം ഗൾഫ് രാജ്യങ്ങളും നിർബന്ധിതമായതോടെ തൊഴിലവസരങ്ങളിൽ ​ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ.