യു.എ.ഇയില്‍ നിന്ന് വിദേശികളുമായി പറന്നത് 312 വിമാനങ്ങള്‍; പാകിസ്ഥാന്‍ 2130 പേരെ തിരിച്ചെത്തിച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച യു.എ.ഇയില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ വിദേശ രാജ്യങ്ങള്‍ നടത്തിയത് 312 വിമാന സര്‍വീസുകള്‍. ഇതുവഴി 37,469 പേരാണ് സ്വന്തം രാജ്യങ്ങളിലെത്തിയത്. ഇത്തരത്തില്‍ 10 സര്‍വീസുകള്‍ നടത്തി 2130 പേരെ പാകിസ്ഥാന്‍ നാട്ടിലെത്തിച്ചു. ഏകദേശം 15 ലക്ഷം പാകിസ്ഥാനികള്‍ യു.എ.ഇയില്‍ ഉണ്ടെന്നാണ് കണക്ക്.

54 എയര്‍ലൈന്‍ സ്ഥാപനങ്ങളാണ് സര്‍വീസ് നടത്തിയത്. ഇതിനു പുറമെ കാര്‍ഗോ സര്‍വീസുകളും നടക്കുന്നുണ്ട്. മൃതദേഹങ്ങള്‍ എത്തിക്കുന്നത് ഇത്തരം വിമാനങ്ങളിലാണ്. പൗരന്മാരെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമായി ശ്രമം തുടരുന്നു എന്ന് പറയുമ്പോഴാണ് മറ്റു രാജ്യങ്ങള്‍ ഇത്രയേറെ സര്‍വീസുകള്‍ നടത്തിയിരിക്കുന്നത്.

ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ് എന്നിവ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണവര്‍.