അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പുനരാരംഭിക്കുന്നു

അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ മെയ് അഞ്ച് മുതല്‍ പുനരാരംഭിക്കുന്നു. അത്യാവശ്യമായി പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണിത്. സൗദി അറേബ്യയില്‍ കര്‍ഫ്യൂ ഭാഗികമായി നീക്കിയെങ്കിലും എംബസിയുടെ പുറംകരാര്‍ ഏജന്‍സിയായ വി.എഫ്.എസ് ഗ്ലോബലിന്റെ രാജ്യത്തെ വിവിധ പട്ടണങ്ങളിലും റിയാദിലുമുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ അപ്ലിക്കേഷന്‍ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല. ആ സാഹചര്യത്തിലാണ് അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് വേണ്ടി എംബസിയുടെ റിയാദിലെ ആസ്ഥാനത്ത് സൗകര്യമൊരുക്കുന്നത്.

പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍ക്ക് എംബസിയില്‍ നേരിട്ടെത്തിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ നല്‍കാനെത്തുന്നവരുടെ ആള്‍ക്കൂട്ടം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകര്‍ സാമൂഹിക അകല പാലനം ഉള്‍പ്പെടെ ആവശ്യമായ എല്ലാ ആരോഗ്യ മുന്‍കരുതലുകളും സ്വീകരിക്കണം.

നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍

1. പാസ്‌പോര്‍ട്ട് പുതുക്കാനോ പുതിയത് എടുക്കാനോ ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ക്കോ അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്നതിന് മുമ്പ് മുന്‍കൂര്‍ അനുമതി തേടിയിരിക്കണം.

2. 920006139 എന്ന എംബസി കാള്‍ സെന്റര്‍ നമ്പറില്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10നും വൈകീട്ട് നാലിനും ഇടയില്‍ വിളിച്ചാണ് മുന്‍കൂര്‍ അനുമതി നേടേണ്ടത്. അല്ലെങ്കില്‍ info.inriyadh@vfshelpline.com എന്ന ഇമെയിലില്‍ ബന്ധപ്പെടണം. കാള്‍ സെന്റെര്‍ മെയ് നാല് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

3. മുന്‍കൂര്‍ അനുമതി വാങ്ങിയെത്തുന്ന അപേക്ഷകനെയല്ലാതെ മറ്റാരെയും എംബസിയില്‍ പ്രവേശിപ്പിക്കില്ല. അപ്പോയിന്റ്‌മെന്റ് കിട്ടിയ തിയതിയിലും സമയത്തും തന്നെ എംബസിയിലെത്തണം. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നല്‍കാനുള്ള സമയം ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10-നും ഉച്ചക്ക് ശേഷം രണ്ടിനും ഇടയിലാണ്.

4. അപേക്ഷകന്‍ മാസ്‌ക് ധരിച്ചിരിക്കണം.

5. ഇതിനകം കാലാവധി കഴിഞ്ഞതും ജൂണ്‍ 30-ന് മുമ്പ് കാലാവധി കഴിയുന്നതുമായ പാസ്‌പോര്‍ട്ടുകളുടെ ഉടമകള്‍ക്കാണ് മുന്‍ഗണന.

6. ഇതില്‍ പെടാത്ത അത്യാവശ്യക്കാരുണ്ടെങ്കില്‍ അവര്‍ cons.riyadh@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അടിയന്തരമായ ആവശ്യം എന്താണെന്ന് വിശദീകരിച്ച്, അത് തെളിയിക്കുന്ന രേഖകള്‍ സഹിതം കത്തയക്കണം. അടിയന്തര സാഹചര്യം എന്താണെന്ന് പരിശോധിച്ച് പരിഹാര നടപടിയുണ്ടാവും.