ഇന്ത്യയിലേക്ക് നാട് കടത്തിയാൽ ആത്മഹത്യ ചെയ്യും; യു. കെ കോടതിയെ ഭീഷണിപ്പെടുത്തി നിരവ് മോദി

വിഷാദരോഗം അനുഭവിക്കുന്നുവെന്ന പുതിയ കാരണം കാണിച്ച് നൽകിയ നിരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെ കോടതി തള്ളി. 13,500 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി) തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിരവ് മോദി ഇന്ത്യയിൽ നിന്നും നാടു വിടുകയും ബ്രിട്ടനിൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

സുരക്ഷാ തുക നാല് മില്യൺ പൗണ്ടായി ഇരട്ടിയാക്കി വീട്ടുതടങ്കലിൽ വെയ്ക്കാമെന്ന് വാഗ്ദാനം നൽകിയിട്ടും നിരവ് മോദിയുടെ ജാമ്യം യുകെ കോടതി ജഡ്ജി ബുധനാഴ്ച നിരസിച്ചു. നാലാമത്തെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് നാടുകടത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് നിരവ് മോദി ഭീഷണിപ്പെടുത്തി.

വാദം കേൾക്കൽ ഇനി ഡിസംബർ 4- ന് നടക്കും.

പി‌എൻ‌ബി വായ്പ തിരിച്ചടവ് കേസിലെ പ്രധാന പ്രതി നിരവ് മോദിയും മെഹുൽ ചോക്‌സിയുമാണ്. അഴിമതി പുറത്തു വരുന്നതിന് മുമ്പ് ഇരുവരും കഴിഞ്ഞ ജനുവരിയിൽ രാജ്യം വിട്ടിരുന്നു.

കേസുമായി ബന്ധപ്പെട്ട് നാൽപത്തിയെട്ട് വയസുകാരനായ നിരവ് മോദിയെ മാർച്ച് 19- ന് സ്കോട്ട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്തു. ഇപ്പോൾ തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ വാണ്ട്സ്‌വർത്ത് ജയിലിൽ കഴിയുകയാണ്.

ഇന്ത്യൻ അന്വേഷണ ഏജൻസികളിൽ നിന്നും കോടതികളിൽ നിന്നും ആവർത്തിച്ച് സമൻസ് അയച്ചിട്ടും നിരവ് മോദി ഇന്ത്യയിലേക്ക് മടങ്ങിയില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തുവെന്നാരോപിച്ച് നിരവ് മോദിയെ രാജ്യത്തിന്റെ നിയമത്തിന് മുമ്പിൽ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.