യമനിൽ വധശിക്ഷക്ക് വിശിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിന് പിന്നാലെ ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നറിയിച്ച് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും കുടുംബാംഗമായ അബ്‌ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.
വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ലെന്നും ഫേസ്ബുക്കിൽ അദ്ദേഹം വ്യക്തമാക്കി. അതേസമം നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ യമനിൽ ഇന്നും തുടരും. കൊല്ലപ്പെട്ട യമനി യുവാവ് തലാൽ മഹ്‌ദിയുടെ കുടുംബവുമായി സൂഫിപണ്ഡിതൻ ഉമർ ഹഫീളിൻ്റെ പ്രതിനിധികളാണ് ചർച്ച നടത്തുന്നത്.
കാന്തപരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ അഭ്യർഥനയെതുടർന്നാണ് ഉമർ ഹഫീള് വിഷയത്തിൽ ഇടപ്പെട്ടത്. ഇന്നലെ നടത്തിയ ചർച്ചയെ തുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചിരുന്നു. ആക്ഷൻ കൗൺസിൽ ആണ് വധശിക്ഷ നീട്ടിവച്ചതായി അറിയിച്ചത്. വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ മോചനത്തിനായി തീവ്രശ്രമങ്ങൾ നടത്തുന്നതിനിടയിലായിരുന്നു സുപ്രധാന തീരുമാനം.