റഷ്യയ്‌ക്ക് എതിരെ യുദ്ധം ചെയ്യാന്‍ വിദേശികള്‍ക്കും ക്ഷണം, പെട്രോള്‍ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഉക്രൈന്‍

റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ഉക്രൈന്‍. സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു ഉക്രൈന്റെ തീരുമാനമെന്നു വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിദേശികളെ ഉള്‍പ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്നു പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

‘ഈ യുദ്ധവേളയില്‍ ഞങ്ങളുടെ രാജ്യത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നു എന്നതിന്റെ സുപ്രധാന തെളിവാണിത്’ എന്നാണു സെലെന്‍സ്‌കി പറഞ്ഞതെന്നു റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റഷ്യന്‍ ആക്രമണം ശക്തമായ നഗരങ്ങളില്‍ സൈനികമുന്നേറ്റം തടയാന്‍ ജനങ്ങള്‍ ആയുധമെടുത്തിരിക്കുകയാണ്. തെരുവുയുദ്ധത്തിനായി 18,000 തോക്കുകളാണ്, പോരാടാന്‍ സന്നദ്ധരായ സാധാരണക്കാര്‍ക്കു കഴിഞ്ഞ ദിവസം നല്‍കിയത്.

പെട്രോള്‍ ബോംബ് ഉണ്ടാക്കാനും സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ബോംബ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ പെട്രോള്‍ നിറച്ച ശേഷം കോര്‍ക്കിന്റെ സ്ഥാനത്തു തുണി തിരുകിയാണു മൊളട്ടവ് കോക്ടെയ്ല്‍ (പെട്രോള്‍ ബോംബ്) ഉണ്ടാക്കുന്നത്. ഇത്തരം ബോംബ് ഉണ്ടാക്കി റഷ്യന്‍ ടാങ്കുകള്‍ക്കു നേരെ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട്് ആവശ്യപ്പെട്ടു.