ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണത്തിന് ഇസ്രയേല്‍ ഒരുങ്ങുന്നു?; അമേരിക്ക കനത്ത ജാഗ്രതയില്‍, പശ്ചിമേഷ്യയിലെ ഉദ്യോഗസ്ഥരേയും ആശ്രിതരേയും പിന്‍വലിക്കുന്നു

ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അമേരിക്ക കരുതല്‍ നടപടികള്‍ ആരംഭിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ യുഎസ് പ്രതിരോധ വകുപ്പ് നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നതും പശ്ചിമേഷ്യയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബഹ്റൈന്‍, കുവൈത്ത്, യുഎഇ എന്നിവയുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്‍വലിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചു കഴിഞ്ഞു. പശ്ചിമേഷ്യയില്‍ ഉടനീളമുള്ള യുഎസ് സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വമേധയാ മടങ്ങാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അനുമതി നല്‍കി. നയതന്ത്ര പ്രതിനിധികള്‍ക്ക് യാത്രാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ വളര്‍ന്നുവരുന്ന പിരിമുറുക്കം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നിരീക്ഷിച്ചുവരികയാണെന്നും അതിന്റെ ഭാഗമാണ് ഉദ്യോഗസ്ഥരെ പിന്‍വലിക്കാനുള്ള തീരുമാനമെന്നുമാണ് വിവരം.

പശ്ചിമേഷ്യയില്‍ യുഎസിന്റെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിന് പിന്നാലെയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ഇറാന്റെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് യുഎസും ടെഹ്‌റാനും തമ്മില്‍ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ യുഎസിന്റെ സമ്മതമില്ലാതെ തന്നെ ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് യുഎസ് ഭയപ്പെടുന്നതായി ‘ദ വാഷിങ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതമായി നിലനിര്‍ത്തുക എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരോടും മാറാന്‍ ഉത്തരവിട്ടതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കുകയും ചെയ്തു.

വാഷിംഗ്ടണും ടെഹ്റാനും (ഇറാന്റെ തലസ്ഥാനം) തമ്മില്‍ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അമേരിക്കയുടെ സമ്മതമില്ലാതെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ജൂത രാഷ്ട്രം തീരുമാനിച്ചേക്കുമെന്ന് ട്രംപ് ഭരണകൂടം ഭയപ്പെടുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ പറയുന്നു. ഈ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച മധ്യപൂര്‍വദേശത്തുനിന്ന് പ്രത്യേകിച്ച് ഇറാനില്‍നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചത്. ഇറാന്‍ അപകടകരമായ രാജ്യമാണെന്നാണ് നടപടിയെ കുറിച്ച് ട്രംപ് വിശദീകരിച്ചത്.

ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനുശേഷം മധ്യപൂര്‍വദേശത്ത് മറ്റൊരു വിനാശകരമായ സൈനിക സംഘര്‍ഷം ഉണ്ടാകുന്നത് തടയുന്നതിനായി, ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കുന്ന ഒരു കരാറില്‍ ടെഹ്റാനുമായി അന്തിമരൂപം നല്‍കാമെന്ന ട്രംപിന്റെ പ്രതീക്ഷകള്‍ മങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്ന് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു.

‘അവര്‍ക്ക് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. വളരെ ലളിതമാണ്, അവര്‍ക്ക് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല,’

ഇറാനുമായുള്ള ആണവ കരാര്‍ സംബന്ധിച്ച് തനിക്ക് ആത്മവിശ്വാസം കുറഞ്ഞുവരികയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിച്ചിരുന്നു. കരാര്‍ യാഥാര്‍ഥ്യമാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് അമേരിക്ക തന്ത്രപരമായി ഇറാഖില്‍ നിന്നടക്കം പൗരന്മാരെ പിന്‍വലിക്കുന്നത്. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ അയല്‍രാജ്യമായ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാകും ആദ്യ പ്രത്യാക്രമണം ഉണ്ടാകുക എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസിന്റെ ഈ തന്ത്രപരമായ നീക്കമെന്നാണ് വിവരം. ഇസ്രായേലിന്റെ ഏറ്റവും വലിയ സൈനിക, രാഷ്ട്രീയ പിന്തുണ അമേരിക്കയാണെന്നിരിക്കെ, ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് ടെഹ്റാന്‍ ആവര്‍ത്തിച്ച് യുഎസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനെതിരെ ആക്രമണം നടത്തിയാല്‍ മേഖലയിലെ യുഎസ് താവളങ്ങള്‍ ആക്രമിച്ച് തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെയും പറഞ്ഞതിന് പിന്നാലെയാണ് അമേരിക്ക കരുതല്‍ നടപടിയിലേക്ക് കടന്നത്.