'ഉക്രൈനില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങള്‍ ഞെട്ടിച്ചു', സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എന്‍

ഉക്രൈന്‍ തലസ്ഥാനമായ കീവിന് സമീപമുള്ള ബുച്ച പട്ടണത്തില്‍ നിന്ന് യുദ്ധത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഞെട്ടിച്ചുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യന്‍ സൈന്യം പിന്മാറിയ പ്രദേശങ്ങളില്‍ നിന്ന് ഏകദേശം 410 ഓളം സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റഷ്യ ഉക്രൈനില്‍ വംശഹത്യ നടത്തുകയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു.

അതേസമയം ബുച്ചയില്‍ റഷ്യന്‍ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. പ്രകോപനം സൃഷ്ടിക്കാനുള്ള ഉക്രൈന്‍ സര്‍ക്കാരിന്റെ നീക്കമാണ് ഇതെന്നാണ് റഷ്യയുടെ പ്രതികരണം.

ബുച്ചയുടെ കൊലപാതകത്തെ അപലപിച്ചുകൊണ്ട് കീവിലെ യുഎസ് എംബസി പ്രസ്താവനയിറക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സൈന്യം ഒഴിഞ്ഞ ബുച്ച ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ ഭയാനകമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.