പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസിന്റെ അഭ്യര്‍ത്ഥന കേട്ടു; ധനസഹായമായി 8300 കോടി രൂപ നല്‍കി യുഎഇ; പ്രതിസന്ധി പിടിച്ചുനിര്‍ത്താന്‍ പാക്കിസ്ഥാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനെ സഹായിച്ച് യുഎഇ. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷരീഫിന്റെ അഭ്യര്‍ത്ഥന പ്രകാരം 100 കോടി ഡോളര്‍ (8300 കോടി രൂപ) യുഎഇ പാക്കിസ്ഥാന് നല്‍കിയത്. നിലവിലുള്ള 200 കോടി ഡോളറിന്റെ (16600 കോടി രൂപ) കരുതല്‍ ധനത്തിനു പുറമേ വിദേശനാണ്യ കരുതല്‍ ശേഖരത്തിലേക്കാണ് ഈ തുക കൈമാറിയത്.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷരീഫിന്റെ സന്ദര്‍ശനത്തിലാണ് പുതിയ സാമ്പത്തിക സഹായം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചത്. അധികാരമേറ്റ ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ മൂന്നാമത്തെ യുഎഇ സന്ദര്‍ശനമാണിത്. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് ഷെയ്ഖ് മുഹമ്മദിനെ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ക്ഷണിച്ചു. തീയതി പിന്നീടു പ്രഖ്യാപിക്കും.

അതേസമയം, വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികള്‍ക്കൊണ്ടും നട്ടം തിരിയുന്ന പാക്കിസ്ഥാനെ വലച്ച് രാജ്യത്ത് ആഭ്യന്തരകലാപം രൂക്ഷമാണ്. ഇന്ത്യക്കൊപ്പം ചേരണമെന്നാവശ്യപ്പെട്ടു പാക് അധീന കാശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ ജനകീയപ്രതിഷേധം കഴിഞ്ഞ ദിവസം ആരംഭിച്ചു. ജനങ്ങള്‍ ഒന്നടങ്കമാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങി ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

പെട്രോളടക്കമുള്ള ഇന്ധനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സബ്സിഡി എടുത്തുകളഞ്ഞതോടെ ജനങ്ങള്‍ ഒന്നടങ്കം വലയുകയാണ്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വായ്പ ലഭിക്കാത്തതോടെയാണ് സബ്സിഡി പാക്കിസ്ഥാന്‍ നിര്‍ത്തലാക്കിയത്. അതോടെ, പെട്രോള്‍ വില 150 രൂപയില്‍ നിന്ന് 234 രൂപയായി ഉയര്‍ന്നു.

വിദേശനാണ്യകരുതല്‍ ശേഖരവും സര്‍ക്കാരിന്റെ കൈയ്യിലില്ല. ഒന്നര മാസത്തേക്കു കൂടി ഇറക്കുമതിക്ക് കൊടുക്കാനുള്ള പണമേ അതിലുള്ളൂ. വൈദ്യുതി ലാഭിക്കാന്‍ രാത്രി 8.30 ക്ക് കടയടക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതി ചെലവഴിക്കപ്പെടുന്ന ഫാനുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഇനി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ പാക്കിസ്ഥാനില്‍ വിലക്കയറ്റവും അതിരൂക്ഷമാണ്. 24.5 ശതമാനം വിലക്കയറ്റം. ഭക്ഷ്യവിലക്കയറ്റം 56 ശതമാനം. ഗോതമ്പുപൊടി കിലോയ്ക്ക് 140 രൂപ, ചിക്കന്‍ 800 രൂപ, പഞ്ചസാര, അരി, ഭക്ഷ്യഎണ്ണ, എല്ലാത്തിനും 400 രൂപയ്ക്ക് മുകളിലാണ്.

ഇതോടെയാണ് പാക് അധീന കാശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ ജനകീയപ്രക്ഷോഭം സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.
കാര്‍ഗില്‍ റോഡ് വീണ്ടും തുറക്കണമെന്നും ഇന്ത്യയിലെ ലഡാക്കില്‍ കാര്‍ഗില്‍ ജില്ലയിലുള്ള ബാള്‍ട്ടിസ് ജനതയുമായുള്ള പുനഃസമാഗവും ആവശ്യപ്പെട്ടു ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ നടന്ന വന്‍ റാലിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.