ഇറാനിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമാകുമ്പോള്‍ സമരക്കാരെ പിന്തുണച്ച് അമേരിക്ക. പ്രക്ഷോഭകര്‍ക്കുവേണ്ടി ഇടപെടാന്‍ മടിക്കില്ലെന്നു കഴിഞ്ഞയാഴ്ച തന്നെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇപ്പോള്‍ സമരക്കാര്‍ക്ക് നേരെ നിങ്ങള്‍ വെടിവച്ചാല്‍, ഞങ്ങളും വെടിപൊട്ടിക്കും’ എന്നാണു ട്രംപിന്റെ ഭീഷണി. ഇറാനിലെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഇറാനു താക്കീതുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വന്നത്. ഇതോടെ അമേരിക്ക കളത്തിലിറങ്ങിയാല്‍ ഇസ്രയേലില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇറാനും രംഗത്തെത്തി. തങ്ങള്‍ക്കുനേരെയുള്ള ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രൂപംകൊണ്ട പ്രതിഷേധം കനക്കുന്നതിനിടെയാണ് അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍ രംഗത്ത് വന്നിരിക്കുന്നത്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് ഇറാനില്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരെ സംഭവിക്കുന്നത്. പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കുനേരെ നടപടിയെടുത്താല്‍ ഇടപെടുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. രാജ്യത്തെ പ്രതിഷേധം ആളിക്കത്തിക്കുന്നതിനു പിന്നില്‍ യുഎസ് ആണെന്നാണ് ഇറാന്റെ നിലപാട്. അമേരിക്ക സൈനികനടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ഇറാന്‍ രംഗത്തെത്തി. ഇറാന്റെ പരമാധികാരത്തിന്മേല്‍ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാല്‍ ഇസ്രയേലിലെ സൈനികഷിപ്പിങ് കേന്ദ്രങ്ങളും അമേരിക്കന്‍ താവളങ്ങളും തകര്‍ക്കപ്പെടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഘാലിബാഫ് പറഞ്ഞു. ആക്രമണമുണ്ടായ ശേഷം മാത്രം പ്രതികരിക്കുന്ന രീതിയിലായിരിക്കില്ല ഇറാന്റെ നീക്കങ്ങളെന്നും ഘാലിബാഫ് കൂട്ടിച്ചേര്‍ത്തു. ട്രംപിനെ ‘വ്യാമോഹി’ എന്ന് വിളിച്ച സ്പീക്കര്‍ അമേരിക്കയും സഖ്യകക്ഷികളും തെറ്റായ തീരുമാനങ്ങളെടുക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.
ഇസ്രയേലും മേഖലയിലെ യുഎസ് സൈനിക ആസ്ഥാനങ്ങളുമാകും ലക്ഷ്യമിടുകയെന്നും സ്പീക്കര്‍ മുഹമ്മദ് ബക്വര്‍ ഖാലിബാഫ് പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വിളിച്ചുചേര്‍ത്ത പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍ ഖാലിബാഫ്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭരണകൂടത്തിന്റെ നീക്കങ്ങളില്‍ 116 പേര്‍ ഇതുവരെ മരിച്ചുവെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റ് വിലക്കിയിരിക്കുന്നതിനാല്‍ രാജ്യത്തുനിന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നില്ല. ഇതുവരെ 2,600ല്‍ അധികം ജനങ്ങളെ തടങ്കലില്‍ ആക്കിയിട്ടുണ്ടെന്നാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.
അതേസമയം, മുന്‍പെങ്ങുമില്ലാത്തവിധം ഇറാന്‍ സ്വാതന്ത്ര്യത്തിന് അടുത്തുനില്‍ക്കുകയാണെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ട്രംപിനോട് കളിക്കാന്‍ നില്‍ക്കരുതെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ട്രംപ് എന്തെങ്കിലും ചെയ്യുമെന്നു പറഞ്ഞാല്‍ അതിനര്‍ഥം അദ്ദേഹമത് ഉദ്ദേശിക്കുന്നുണ്ടെന്നാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കിയെങ്കിലും സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ട്രാന്‍സ്മിറ്ററുകള്‍ വഴി ഓണ്‍ലൈനിലൂടെ വിഡിയോകള്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇറാന്റെ രണ്ടാമത്തെ വലിയ നഗരമായ മഷാദില്‍നിന്നു പുറത്തുവന്ന വിഡിയോയില്‍ സുരക്ഷാ സേനയെ എതിര്‍ക്കുന്ന പ്രതിഷേധിക്കാരെ കാണാം. തെരുവുകള്‍ അടച്ചിടുന്ന അധികൃതരെയും മൊബൈല്‍ ഫോണിലെ വെളിച്ചത്തില്‍ പ്രതിഷേധിക്കുന്നവരെയും കാണാം. അവശിഷ്ടങ്ങള്‍ക്ക് തീയിടുന്നവരെയും റോഡ് തടയുന്നവരെയും കാണാം. ടെഹ്‌റാന്റെ തെക്കു കിഴക്ക് 800 മീറ്റര്‍ മാറിയുള്ള കെര്‍മാനിലെ പ്രതിഷേധ വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.
Read more
അതേസമയം ഇറാനില്‍ യുഎസിന്റെ സൈനിക ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചതോടെ ഇസ്രയേലും അതീവ ജാഗ്രതയിലാണ്. ശനിയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഇറാനില്‍ യുഎസ് നടത്തിയേക്കാവുന്ന സൈനിക ഇടപെടലിനുള്ള സാധ്യതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം. യുഎസ് ഇറാനെ ആക്രമിച്ചാല്‍, ഇറാന്‍ ഇസ്രയേലിനെതിരെ പ്രത്യാക്രമണം നടത്തിയേക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാണ് ഇറാന്‍ മുന്നറിയിപ്പായി പറയുന്നതും.







