ഇന്ത്യ ഇറക്കുമതി നികുതി ഒഴിവാക്കിയെന്ന് ഡൊണാള്‍ഡ് ട്രംപ്; യുഎസ് നികുതിയില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന ചുങ്കം പൂര്‍ണമായും എടുത്തു കളയാമെന്ന് ഇന്ത്യ ഗവണ്‍മെന്റ് സമ്മതിച്ചതായാണ് ട്രംപിന്റെ പ്രസ്താവന. ഖത്തറില്‍ ഉന്നത ബിസിനസ് മേധാവികളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ട്രംപിന്റെ അവകാശവാദം.

എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടിരുന്നതായും ഇരു രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കശ്മീരില്‍ വെടിനിര്‍ത്തല്‍ ഉണ്ടായതെന്നും അറിയിച്ച് ട്രംപ് നടത്തിയ പ്രസ്താവന കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയുണ്ടാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്ന കാര്യത്തിലും ട്രംപ് തന്റെ അനിഷ്ടം തുറന്നുപറഞ്ഞു. ആപ്പിള്‍ സിഇഒ ടിം കുക്കുമായി താന്‍ സംസാരിച്ചെന്നും യുഎസില്‍ നിന്നുള്ള ഉത്പാദനം കൂട്ടാമെന്ന് സമ്മതിച്ചതായും ദോഹയില്‍ നടന്ന പരിപാടിക്കിടെ ട്രംപ് പറഞ്ഞു.

Read more

ചൈനയ്‌ക്കെതിരേ ചുമത്തിയ ഉയര്‍ന്ന തീരുവ 90 ദിവസത്തേക്ക് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വ്യാപാര ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയായത്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി യുഎസും അമേരിക്കന്‍ ഇറക്കുമതിക്ക് മേലുള്ള തീരുവ 125 ശതമാനത്തില്‍നിന്ന് 10 ശതമാനമായി ചൈനയും വെട്ടിക്കുറയ്ക്കും.