അഹമ്മദാബാദിലെ വിമാനദുരന്തം; 130 മരണം, ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ നില ഗുരുതരം

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ 130 മരണം. 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക് ഒന്നരയോട് കൂടി ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. വിമാനത്തിൽ 232 യാത്രക്കാരും 10 ക്രൂ അം​ഗങ്ങളുമാണുണ്ടായിരുന്നത്.

​ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിന് ​ഗുരുതര പരിക്കേറ്റതായാണ് വിവരം. വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ഉടൻ തന്നെ അഹമ്മദാബാദിലേക്ക് എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

ഔദ്യോഗിക പ്രസ്താവനയിൽ, എയർ ഇന്ത്യ വിമാനാപകടം സ്ഥിരീകരിച്ചു, കൂടുതൽ വിശദാംശങ്ങൾക്കായി ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്ന് അവർ അറിയിച്ചു. “അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് സർവീസ് നടത്തുന്ന ഫ്ലൈറ്റ് AI171, ഒരപകടത്തിൽ പെട്ടു. ഈ നിമിഷം, ഞങ്ങൾ വിശദാംശങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്, കൂടുതൽ അപ്‌ഡേറ്റുകൾ എത്രയും വേഗം പങ്കിടും” -എയർ ഇന്ത്യ അറിയിച്ചു.