ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് വിസ നിഷേധിച്ച് ട്രംപ് ഭരണകൂടം

ഖാസിം സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന യു.എസ് -ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വിദേശകാര്യമന്ത്രിക്ക് ട്രംപ് ഭരണകൂടം വിസ നിഷേധിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനാണ് വിസ നിഷേധിച്ചത്.

ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന് ജവാദ് സരീഫ് വിസക്ക് അപേക്ഷിച്ചിരുന്നു. വിസ യു.എസ് നിഷേധിച്ചതോടെ സരീഫിന് വ്യാഴാഴ്ച നടക്കുന്ന രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

ജനറല്‍ സുലൈമാനി വധത്തില്‍ ആദ്യമായി ജവാദ് സരീഫ് യു.എന്‍ രക്ഷാസമിതിയില്‍ ലോകത്തെ അഭിസംബോധന ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. യു.എന്‍ ഉച്ചകോടികള്‍ക്കും യോഗങ്ങള്‍ക്കും അംഗ രാജ്യങ്ങളിലെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ക്ക് വിസ അനുവിക്കണമെന്ന 1947-ലെ ഉടമ്പടിയുടെ ലംഘനമാണ് യു.എസിന്റെ നടപടി.

ഇറാന്റെ ഉന്നത സൈനികമേധാവി മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച യു.എസ് ഡ്രോണ്‍ ആക്രമത്തില്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇറാനും യു.എസും തമ്മിലുള്ള ബന്ധം യുദ്ധത്തിന്റെ വക്കിലാണ്.