ഇത് നാണക്കേടിന്റെ നിമിഷം; കത്തോലിക്ക പുരോഹിതർ കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ മാർപ്പാപ്പ

70 വർഷത്തിനിടെ ഫ്രാൻസിൽ ലക്ഷക്കണക്കിന് കുട്ടികളെ കത്തോലിക്ക പുരോഹിതർ ലൈം​ഗികമായി പീഡിപ്പിച്ചെന്ന അന്വേഷണ റിപ്പോർട്ടിൽ പ്രതികരണവുമായി ഫ്രാൻസിസ് മാർപ്പാപ്പ. 2018 ൽ ഫ്രഞ്ച് കത്തോലിക്കാ സഭ നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇത് നാണക്കേടിന്റെ നിമിഷമാണ്. പുരോഹിതർ നടത്തിയ ലൈംഗിക പീഡനം കൈകാര്യം ചെയ്യുന്നതിൽ സഭയ്ക്കുണ്ടായ കഴിവുകേടിൽ നാണവും ദു:ഖവും തോന്നുന്നെന്നും വത്തിക്കാനിൽ നടന്ന പ്രതിവാര പൊതുപരിപാടിയിൽ മാർപ്പാപ്പ പറഞ്ഞു.

1950 മുതൽ ഇതുവരെ 2,16,000 കുട്ടികളെ കത്തോലിക്ക പുരോഹിതർ പീഡിപ്പിച്ചു എന്നാണ് ജീൻ മാർക്ക് സോവ് അദ്ധ്യക്ഷനായ സ്വതന്ത്ര അന്വേഷണ സംഘം കണ്ടെത്തിയത്. സഭയ്ക്ക് കീഴിലെ അധ്യാപകർ തുടങ്ങി സാധാരണ അംഗങ്ങളിൽ നിന്ന് പീഡിപ്പിക്കപ്പെട്ടവരുടെ കണക്കുകൂടി പരിശോധിച്ചാൽ മൊത്തം 330,000ത്തോളം കുട്ടികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ആക്രമണത്തിന് ഇരയായവരിൽ ഭൂരിപക്ഷവുമെന്ന് 2500 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 60 ശതമാനത്തോളം പേരാണ് ആക്രമണത്തിന് ശേഷമുള്ള അവരുടെ മാനസിക ലൈംഗിക ജീവിതത്തെ ആ സംഭവങ്ങൾ പ്രയാസകരമാക്കിയെന്ന് വെളിപ്പെടുത്തിയത്. സഭയുടെ സംസ്കാരത്തിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്തണം. അതിക്രമങ്ങൾ തുറന്ന് പറഞ്ഞാൽ അത് മൂടി വെയ്ക്കുന്നതിൽ മാറ്റം വരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.