'ഇതെന്ത് ഭ്രാന്താണ്.. വിശ്വസിക്കാനാവുന്നില്ല... ഇതെന്റെ പഴയ ഫോട്ടോ'; വിഡിയോയുമായി ബ്രസീലിയൻ മോഡൽ ലാരിസ്സ

ഹരിയാനയിലെ ‘സർക്കാർ വോട്ട് ചോരി’ കൊള്ള ആരോപണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരാമർശിച്ച ബ്രസീലിയൻ മോഡൽ ലാരിസ്സ പ്രതികരണവുമായി രംഗത്ത്. തൻ്റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വിഡിയോയുമായാണ് ലാരിസ എത്തിയിരിക്കുന്നത്. ലാരിസ്സയുടെ ചിത്രം വച്ച് 22 കള്ളവോട്ടുകൾ നടന്നുവെന്നാണ് ചിത്രങ്ങൾ അടക്കം പങ്കുവെച്ച് രാഹുൽ ഗാന്ധി ഇന്നലെ ആരോപണം ഉന്നയിച്ചത്.

ഇൻസ്‌റ്റഗ്രാമിലടക്കം ലക്ഷകണക്കിന് ഫോളോവേഴ്‌സുള്ള ബ്രസിലീയൻ മോഡലാണ് ലാരിസ. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്റെ പ്രതികരണം അടങ്ങിയ വിഡിയോ സന്ദേശം എക്സിൽ പങ്കുവച്ചത്. ഹരിയാനയിൽ സ്വീറ്റി, സരസ്വതി, സീമ എന്നിങ്ങനെ പല പേരുകളിലായിട്ടായിരുന്നു ലാരിസയുടെ ചിത്രം വച്ച് 22 കള്ളവോട്ടുകൾ നടന്നത്. ഈ 22 പേരുടെയും പേരുകൾക്കൊപ്പം വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രമാണുണ്ടായിരുന്നത്.

തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നും ലാരിസ്സ പറയുന്നു. തന്റെ പഴയ ഫോട്ടോയാണ് തട്ടിപ്പിനായി ഉപയോഗിച്ചതെന്നും ലാരിസ്സ കൂട്ടിച്ചേർത്തു. അതേസമയം ഇതെന്ത് ഭ്രാന്താണ്. ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്നും ലാരിസ്സ വിഡിയോയിൽ ചോദിച്ചു.

ലാരിസ്സ പറയുന്നതിങ്ങനെ

‘തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണ്. എൻ്റെ പഴയ ഫോട്ടോയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇതെന്ത് ഭ്രാന്താണ്. ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഏറെ പേർ എൻ്റെ അഭിമുഖത്തിനായി ഇന്ത്യയിൽ നിന്നും ബന്ധപ്പെടുന്നുണ്ട്’.

അതേ സമയം, ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഹരിയാന തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു. ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഹരിയാനയിൽ നടന്നത് ‘ഓപ്പറേഷൻ സർക്കാർ ചോരി’ എന്നാണ് ഇന്നലെ തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി പറഞ്ഞത്. ഹരിയാനയിൽ വൻ അട്ടിമറി നടന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി 8 വോട്ടുകളിലും ഒരു വ്യാജ വോട്ട് ഉണ്ടായിയെന്നും പറഞ്ഞു.

Read more