വ്യോമനിരോധന മേഖല ആവശ്യം അംഗീകരിച്ചില്ല; നാറ്റോയ്ക്ക് എതിരെ സെലന്‍സ്‌കി

നാറ്റോയ്ക്കെതിരെ ഉക്രൈന്‍ പ്രസിഡന്റ് വ്ളാഡിമില്‍ സെലന്‍സ്‌കി. റഷ്യന്‍ ആക്രമണം ചെറുക്കാന്‍ വ്യോമ നിരോധന മേഖല പ്രഖ്യാപിക്കണമെന്ന ഉക്രൈന്റെ ആവശ്യം നാറ്റോ തള്ളിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ വിമര്‍ശനം. റഷ്യയുടെ കൂടുതല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പാശ്ചാത്യ സൈനിക സഖ്യത്തിന് അറിയാമായിരുന്നു. പുതിയ ആക്രമണങ്ങളും, നാശനഷ്ടങ്ങളും ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും വ്യോമനിരോധന മേഖലയാക്കാന്‍ നാറ്റോ മനഃപൂര്‍വ്വം വിസമ്മതിച്ചുവെന്ന് സെലന്‍സ്‌കി ആരോപിച്ചു.

ഇത് ഉക്രൈനിലെ നഗങ്ങളിലും, ഗ്രാമങ്ങളിലും കൂടുതല്‍ ബോംബാക്രമണം നടത്താനുള്ള പച്ചക്കൊടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ ബോംബാക്രമണം തടയാന്‍ ‘നോ-ഫ്ളൈ സോണ്‍’ ഏര്‍പ്പെടുത്താനുള്ള ഉക്രൈന്‍ അപേക്ഷകള്‍ വെള്ളിയാഴ്ചയാണ് നാറ്റോ നിരസിച്ചത്. അതേസമയം യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പാശ്ചാത്യ സഖ്യകക്ഷികള്‍ പുടിന് മുന്നറിയിപ്പ് നല്‍കി. യുദ്ധത്തില്‍ റഷ്യക്കെതിരെ നേരിട്ടൊരു ഏറ്റുമുട്ടലിന് ഇല്ലെന്ന് നാറ്റോ വ്യക്തമാക്കി. യുദ്ധം യൂറോപ്പിലേക്കു മുഴുവന്‍ വ്യാപിക്കാന്‍ കാരണമാകുമെന്ന വിലയിരുത്തലിലാണിത്.

വ്യോമ നിരോധന മേഖല അര്‍പ്പെടുത്തുന്നത് യൂറോപ്പില്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. സമാധാന ചര്‍ച്ചകള്‍ നടത്താനാണ് നാറ്റോ ശ്രമിക്കുന്നത്.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും റഷ്യ ആക്രമണം തുടരുകയാണ്. കീവിലും, ഖര്‍ക്കീവിലും, ചെര്‍ണിവിലും റഷ്യ ആക്രമണം കടുപ്പിച്ചു. മരിയുപോള്‍ റഷ്യ തകര്‍ത്തതായി ഉക്രൈന്‍ പറഞ്ഞു. അതേസമയം സപ്രോഷ്യ ആണവനിലയത്തിന് നേരെ ഷെല്ലാക്രമണ നടത്തിയെന്ന വാര്‍ത്ത റഷ്യ യു.എന്‍ രക്ഷാസമിതിയില്‍ നിഷേധിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഉക്രൈനുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറുള്ളുവെന്ന് റഷ്യ വ്യക്തമാക്കി.