ഹമാസിന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നുവെന്നുകാട്ടിയാണ് ഹമാസിനെതിരെ അമേരിക്ക മുന്നറിയിപ്പുമായി എത്തിയത്. വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചെന്നും ഇത്തരം അക്രമണങ്ങൾ വെടിനിർത്താൽ കരാർ ലംഘനമായി കണക്കാക്കുമെന്നും അമേരിക്ക അറിയിച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി ഉണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
ജനങ്ങളെ സംരക്ഷിക്കാൻ ഇടപെടും എന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഇസ്രായേൽ പിൻവാങ്ങിയ ഇടങ്ങളിൽ ഗാസയിൽ വിവിധ ഗാങ്ങുകളും ഹമാസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇസ്രയേലിന് വേണ്ടി പ്രവർത്തിച്ചവരെന്നു കാട്ടി ഒരുകൂട്ടം ആളുകളെ വെടിവെച്ചു കൊന്ന വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലില്‍ ഗാസയിലെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര സുരക്ഷാ സേന വരാന്‍ പോവുകയാണ്.
ഈ സുക്ഷാ സേനയെ ഈജിപ്ത് നയിക്കും എന്നാണ് വിവരം. തുർക്കി, ഇന്തോനേഷ്യ, അസർബൈജാൻ എന്നീ രാഷ്ട്രങ്ങളും ഇതിനായി സേനയെ നൽകും. എന്നാൽ യൂറോപ്യൻ, ബ്രിട്ടീഷ് പങ്കാളിത്തം സംയുക്ത സേനയിലുണ്ടായേക്കില്ല. ഡോണൾഡ് ട്രംപ് അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള ചർച്ചകളും തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര സുരക്ഷാ സേന പ്രവർത്തനം വിജയകരമായാൽ ഇസ്രയേൽ സേന ഗാസയിൽ നിന്ന് പിൻവാങ്ങുന്നത് പൂർണമാകും.







