അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഐആർജിസി പരിശീലനം നേടിയ ഒരു ഭീകരൻ ലക്ഷ്യമിട്ടതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട്. മെയ് 15ന് തുർക്കിയിൽ അറസ്റ്റിലായതിന് പിന്നാലെ അമേരിക്കയിലേയ്ക്ക് നാടുകടത്തപ്പെട്ട മുഹമ്മദ് ബാക്കർ സാദ് ദാവൂദ് അൽ-സാദിയാണ് ഇവാങ്കയെ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
ഖതൈബ് ഹിസ്ബുള്ളയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ടെഹ്‌റാനിൽ വെച്ചാണ് ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് കസേമിയുടെ മകനായ അൽ-സാദി ഐആർജിസിയുടെ പരിശീലനം നേടിയത്. സുലൈമാനിക്കൊപ്പം സൈനിക ഭൂപടങ്ങൾ പരിശോധിക്കുന്ന ഇയാളുടെ ചിത്രങ്ങളും അധികൃതർക്ക് ലഭിച്ചു.
ഫ്ളോറിഡയിലെ ഇവാങ്കയുടെ വസതിയുടെ ബ്ലൂപ്രിന്റ് അറസ്റ്റിലാകുമ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇയാൾ ഫ്ളോറിഡയിലെ ഇവരുടെ വീടിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അമേരിക്കക്കാരുടെ കൊട്ടാരങ്ങൾക്കോ രസഹ്യ സർവീസിനോ അവരെ സംരക്ഷിക്കാനാവില്ലെന്ന് പരസ്യഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
2020-ൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട, തന്റെ പിതൃതുല്യനായി കണ്ടിരുന്ന, ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായാണ് ഇയാൾ ഇവാങ്കയെ വധിക്കാൻ പദ്ധതിയിട്ടത്.







