സൈനികരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു; ഓര്‍ഡറുകള്‍ പാലിക്കാന്‍ വിസമ്മതിച്ചാല്‍ യൂണിറ്റിനെ മുഴുവന്‍ ഇല്ലാതാക്കും; റഷ്യയുടെ നടപടി സംബന്ധിച്ച് തെളിവുണ്ടെന്ന് അമേരിക്ക

റഷ്യ തങ്ങളുടെ സൈനികരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി അമേരിക്കയുടെ ആരോപണം. റഷ്യ-യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ പാലിക്കാന്‍ തയ്യാറാകാത്ത സൈനികരെയാണ് കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി ആരോപണമുള്ളത്. യുദ്ധ മുഖത്ത് നിന്ന് തിരികെ പോകുന്നവരോ പീരങ്കി ആക്രമണത്തിന് തയ്യാറാകാത്തവരോ ഉണ്ടെങ്കില്‍ യൂണിറ്റിലുള്ള എല്ലാ സൈനികരെയും വധിക്കുമെന്ന് റഷ്യന്‍ കമാന്‍ഡര്‍ സൈനികരെ ഭീഷണിപ്പെടുത്തിയതായും അമേരിക്ക ആരോപിക്കുന്നു.

റഷ്യയുടെ നടപടി സംബന്ധിച്ച് തങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി ആണ് ഓര്‍ഡറുകള്‍ പാലിക്കാന്‍ വിസമ്മതിച്ച സൈനികരെ റഷ്യ കൊന്നുതള്ളിയതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് വ്യക്തമാക്കിയത്. യുക്രെയ്ന്‍ യുദ്ധമുഖത്തുള്ള റഷ്യന്‍ സൈനികര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്നും കിര്‍ബി ആരോപിച്ചു. ആവശ്യമായ പരിശീലനം ലഭിക്കാത്ത സൈനികരെ റഷ്യ യുദ്ധമുഖത്തേക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.

യുക്രെയ്ന്‍- റഷ്യ യുദ്ധം അനന്തമായി നീണ്ടുപോകുന്നതില്‍ റഷ്യന്‍ സൈനികര്‍ കടുത്ത നിരാശയിലാണെന്നും യുദ്ധ മുഖത്ത് ആവശ്യത്തിന് ഭക്ഷണമോ ആയുധങ്ങളോ ലഭിക്കുന്നില്ലെന്നും മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രെയ്ന്‍ നഗരമായ ഡൊനെറ്റ്‌സ്‌കില്ലില്‍ ശക്തമായ പോരാട്ടമാണ് ഇരു വിഭാഗങ്ങളും നടത്തുന്നത്. നഗരം തിരിച്ചുപിടിക്കാന്‍ യുക്രെയ്ന്‍ നടത്തുന്ന പ്രത്യാക്രമണത്തില്‍ അഞ്ഞൂറിലധികം റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേ സമയം യുക്രെയ്‌നായി 150 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചുകൊണ്ടാണ് അമേരിക്ക റഷ്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.