ബ്രിക്സ് കൂട്ടായ്മയിലേക്ക് ആറു രാജ്യങ്ങൾ കൂടി; ചൈനയുടെ നീക്കത്തിന് തിരിച്ചടി, പാകിസ്ഥാനെ പരിഗണിച്ചില്ല

ബ്രിക്സ് കൂട്ടായ്മയിലേക്ക് ആറു രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. മുഴുവൻ സമയ അംഗങ്ങളായി യുഎഇ, സൗദി അറേബ്യേ, അർജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാൻ എന്നീ ആറ് രാജ്യങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ രാജ്യങ്ങൾ 2024 ജനുവരി മുതലാണ് ബ്രിക്സിൽ ആംഗമാകുക.

സഖ്യത്തിൽ പാകിസ്ഥാനെ ഉൾപ്പെടുത്തുവാൻ ചൈന ശ്രമിച്ചിരുന്നു. എന്നാൽ അത് ഫലം കണ്ടില്ല. ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ചൈനയുടെ നിർദേശം തള്ളിയത്. പാകിസ്താനെ ബ്രിക്സിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചകോടിയിൽ മുൻകൈയെടുക്കുകയായിരുന്നു. എന്നാൽ ഇന്ത്യ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.

ഗാൽവൻ പ്രതിസന്ധിയ്ക്കു ശേഷം നാലു വർഷങ്ങൾ കഴിഞ്ഞാണ് നരേന്ദ്ര മോദിയും ഷി ജിൻപിങും പൊതുപരിപാടിയിൽ ഒന്നിച്ചെത്തുന്നത്. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് സിറിൽ റാമഫോസയാണ് പുതിയ അംഗരാജ്യങ്ങളുടെ പേരു പ്രഖ്യാപിച്ചത്. ബ്രിക്സിലേക്ക് രാജ്യങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു.‌