ട്രംപിന്‍റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്പ്. വൈറ്റ്ഹൗസിൻറെ മൈതാനത്തിനു പുറത്താണ് വെടിവെയ്പുണ്ടായത്. ഇതേതുടർന്നു ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് 5.50- നാണ് സംഭവം, വൈറ്റ് ഹൗസിന് മുന്നിലെത്തിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.  തുടര്‍ന്ന് പരിസരം മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും ചെയ്തു.

വൈറ്റ് ഹൗസിന് പുറത്തുള്ള പുല്‍ത്തകടിയില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു വെടിവെയ്പ്‌.പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തെ അവിടെ നിന്ന് മാറ്റി.

തുടര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷമാണ് ആയുധധാരിയെ വെടിവെച്ചു വീഴ്ത്തിയെന്ന അറിയിപ്പ് വരുന്നത്. വെടിവെച്ച് വീഴ്ത്തിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അറിയിപ്പില്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തിയ ആള്‍ ആയുധധാരിയായിരുന്നുവെന്നും ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

വൈറ്റ് ഹൗസ് നില്‍ക്കുന്ന സ്ഥലത്തിന് പുറത്തു വെച്ചാണ് സംഭവം നടന്നതെന്നും സുരക്ഷാപാളിച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇവരുടെ അടുത്ത് താന്‍ സുരക്ഷിതനാണെന്നും അടിയന്തര ഘട്ടങ്ങളില്‍ വേണ്ടത് ചെയ്യാന്‍ അവര്‍ക്കറിയാമെന്നും ട്രംപ് പറഞ്ഞു. അതേസമയം വെടിവെയ്പ്പിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.