ഷഹബാസ് ഷെരീഫ് പുതിയ പാക് പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് രാത്രി

പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി പി.എം.എല്‍.എന്‍. നേതാവ് ഷഹബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. പാക് ദേശീയ അസംബ്ലിയില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്ന് രാത്രി തന്നെ സത്യപ്രതിജ്ഞ നടക്കും.

പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) നേതാവ് ഷാ മഹ്‌മൂദ് ഖുറേഷിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ ദേശീയ അസംബ്ലിയില്‍ 174 പേരാണ് ഷഹബാസ് ഷെരീഫിന് വോട്ടു ചെയ്തത്. 12 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത്. പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയാണ് ഷഹബാസ്.

അവിശ്വാസ വോട്ടിലൂടെ പുറത്താക്കിയ ഇമ്രാന്‍ ഖാന്റെ പിന്‍ഗാമിയായാണ് ഷരീഫ് അധികാരത്തിലെത്തുന്നത്. ഷഹബാസിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതോടെ ഇമ്രാന്‍ അനുകൂലികള്‍ അസംബ്ലിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും പിടിഐ അംഗങ്ങള്‍ കൂട്ടത്തോടെ രാജിവെക്കുകയും ചെയ്തു.

പാകിസ്ഥാനിലെ ജനങ്ങള്‍ ഈ ദിവസം ആഘോഷമാക്കുമെന്നും ദൈവം പാകിസ്ഥാനെ രക്ഷിച്ചുവെന്നും നിയുക്ത പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചു.

അതേ സമയം പാകിസ്ഥാനില്‍ തന്റെ ഭരണം നഷ്ടമായതിന് പിന്നില്‍ വിദേശ ഗൂഢാലോചനയാണെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെട്ട രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. 342 അംഗ ദേശീയ അസംബ്ലിയില്‍ 174 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാനെതിരായ അവിശ്വാസം പാസ്സായത്.

പാര്‍ലമെന്ററി ജനാധിപത്യ രാജ്യമായ പാകിസ്ഥാന് 1947 മുതല്‍ ആകെ 29 പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നു. 75 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. എന്നതും ശ്രദ്ധേയമാണ്.