സല്‍മാന്‍ റഷ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി, വെന്റിലേറ്ററില്‍ നിന്ന് മാറ്റി; കോടതിയില്‍ കുറ്റം നിഷേധിച്ച് അക്രമി

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വംശജനായ പ്രശസ്ത ആംഗലേയ സാഹിത്യകാരന്‍ സല്‍മാന്‍ റഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ റഷ്ദി സംസാരിച്ച് തുടങ്ങിയെന്നും മുറിയില്‍ അല്‍പ ദൂരം നടന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതര നിലയില്‍ കഴിഞ്്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സല്‍മാന്‍ റഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. അദ്ദേഹം പങ്കെടുത്ത പരിപാടിയിലെ വേദിയിലേക്ക് ഓടിക്കയറിയ അക്രമി അദ്ദേഹത്തെ കുത്തുകയും മുഖത്ത് ഇടിക്കുകയുമായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴി് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 24കാരനായ ഹാദി മതാറാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഹാദി മാതാറിനെ സ്റ്റേറ്റ് പോലീസ് ജെയിംസ്ടൗണില്‍ നിന്ന് ചൗതൗക്വാ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. ഇയാളുടെ മാതാവിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹാദി മതാറിന് എതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

1988 ല്‍ പുറത്തിറങ്ങിയ റഷ്ദിയുടെ സത്താനിക് വേഴ്സസ് എന്ന പുസ്തകം മത നിന്ദയുടെ പേരില്‍ വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഇറാന്റെ ആത്മീയാചാര്യനായ ആയുത്തള്ള ഖൊമേനി റഷ്ദിയെ വധിക്കാനായി ഫത്വ പുറപ്പെടുവിച്ചിരുന്നു.