'സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച പോയി'; ഒരു കൈയുടെ സ്വാധീനവും നഷ്ടമായെന്ന് റിപ്പോര്‍ട്ട്

വധശ്രമത്തില്‍ ഗുരുതര പരുക്കേറ്റ വിഖ്യാത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയ്യുടെ സ്വാധീന ശേഷിയും നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് ന്യൂസ് പേപ്പറായ എല്‍ പെയ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യൂ വൈലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈയ്യിലെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ ഒരു കൈയ്യുടെ സ്വാധീനം നഷ്ടപ്പെട്ടു. കഴുത്തില്‍ മൂന്ന് ഗുരുതരമായ മുറിവുകളുണ്ട്. നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15 ഓളം മുറിവുകള്‍ കൂടിയുണ്ടെന്നും ആന്‍ഡ്രൂ വൈലി പറഞ്ഞു.

ആഗസ്റ്റ് 12ന് ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു റുഷ്ദിക്കെതിരെ ആക്രമണം ഉണ്ടായത്. വേദിയിലേക്ക് കയറി വന്ന ഹാദി മറ്റാര്‍ എന്ന യുവാവ് സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു.

സാത്താനിക് വേഴ്സ് എന്ന പുസ്തകത്തിന്റെ പേരില്‍ വര്‍ഷങ്ങളായി വധഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നയാളാണ് സല്‍മാന്‍ റുഷ്ദി. 1988ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ മുന്‍നിര്‍ത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകമായ, ‘ദ സാത്താനിക് വേഴ്‌സസ്’ നിരവധി വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

‘സാത്താനിക് വേഴ്‌സസ്’ എഴുതിയതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. 1989 ഫെബ്രുവരി 14ന് അയത്തുള്ള ഖൊമേനി റുഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്നു ദശലക്ഷം ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.