ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ കമ്പനിക്കിട്ട് എട്ടിന്‍റെ പണി, 53 ഐഫോണുകൾ മോഷ്ടിച്ച് സെയിൽസ് മാനേജർ മുങ്ങി

ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ കമ്പനിക്ക് എട്ടിന്‍റെ പണി കൊടുത്ത് സെയിൽസ് മാനേജർ. പുതിയ സെയില്‍സ് മാനേജരായി ജോലിക്ക് കയറിയ ആള്‍ ആദ്യ ദിവസം തന്നെ കടയില്‍ നിന്നും പുതിയ 53 ഐഫോണുകള്‍ മോഷ്ടിച്ചു മുങ്ങി. മോസ്കോയിലാണ് സംഭവം. മോസ്കോയിലെ ഒരു ഇലക്ട്രോണിക്സ് സ്റ്റോറിൽ ഒരാൾ കൊള്ളയടിക്കുന്നതിന്‍റെ വീഡിയോ ക്ലിപ്പ് റഷ്യൻ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു.

പുതിയ ഐഫോണുകൾ മാത്രമല്ല, 53,000 റൂബിൾസ് (47,351 രൂപ) യും ഇയാള്‍ കടയില്‍ നിന്നും മോഷ്ടിച്ചു. ഒരു ചെറിയ സ്യൂട്ട്കേസില്‍ നിരവധി ഐഫോൺ കെയ്സുകള്‍ ഇയാള്‍ കുത്തി നിറയ്ക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. നിരീക്ഷണ ക്യാമറയെ ശ്രദ്ധിക്കാതെ തന്‍റെ ജോലിയില്‍ അതീവ ശ്രദ്ധയോടെ മുഴുകിയിരുന്ന മോഷ്ടാവിനെ വീഡിയോയില്‍ കാണാം. മോഷ്ടിക്കുന്നതിന് മുമ്പ് ഒരു ക്ലീനിംഗ് മോപ്പ് ഉപയോഗിച്ച് ക്യാമറയുടെ ദിശ മാറ്റാൻ മോഷ്ടാവ് പരമാവധി ശ്രമിച്ചെങ്കിലും അത് നടന്നില്ല.

ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 44 വയസുള്ളയാളാണ് മോഷ്ടാവെന്നും വീഡിയോയില്‍ പറയുന്നു. ഇലക്ട്രോണിക്സ് സ്റ്റോറിൽ സെയിൽസ് മാനേജരായി ജോലി നേടാനായി ഇയാള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് 26 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി ഇലക്ട്രോണിക്സ് സ്റ്റോർ അവകാശപ്പെട്ടു.

ജോലിയ്ക്ക് കയറിയ ആദ്യ ദിവസം തന്നെ കടയുടെ ഒരു സെറ്റ് താക്കോലുകള്‍ ഇയാള്‍ക്ക് ലഭിച്ചിരുന്നു. രണ്ടാം ദിവസം ഓഫീസില്‍ മറ്റാരേക്കാളും നേരത്തെ എത്തിയ ഇയാള്‍ ഈ താക്കോലുകള്‍ ഉപയോഗിച്ച് മുന്‍ വാതിലിലൂടെ കയറുകയും സാധനങ്ങള്‍ മോഷ്ടിച്ച ശേഷം അതേ വാതിലിലൂടെ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ നഗരം വിട്ട് സെവാസ്റ്റോപോളിലെ സ്വന്തം വീട്ടിലേക്ക് പോയി. മോഷ്ടിക്കുമ്പോള്‍ ഇയാള്‍ മുഖം മറയ്ക്കാതിരുന്നതിനാൽ തന്നെ ആളെ പെട്ടെന്ന് തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞു.

മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ദക്ഷിണ യുക്രൈനിലെ ക്രിമിയയിലെ സെവാസ്റ്റോപോളിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തു. മോഷണം പോയ ഫോണുകളിൽ ചിലത് ഇയാളുടെ വീട്ടിൽ നിന്ന് പോലീസിന് പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോസ്കോയില്‍ നിന്ന് സെവാസ്റ്റോപോളിലേക്ക് പോകുന്ന വഴിയില്‍ ബാക്കി ഫോണുകള്‍ ഇയാള്‍ വിറ്റെന്നും പോലീസ് അറിയിച്ചു.