മുന്‍ കാമുകിയെ ക്രൂര ബലാല്‍സംഗത്തിന് ഇരയാക്കി, 111 തവണ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ റഷ്യന്‍ യുവാവിനെ മോചിപ്പിച്ച് പുടിന്‍; ശിക്ഷ ഒഴിവാക്കിയത് യുക്രെയ്‌നില്‍ യുദ്ധത്തിനയയ്ക്കാന്‍

മുന്‍ കാമുകിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് 111 തവണ ശരീരത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ജയില്‍ മോചിതനാക്കി റഷ്യന്‍ പ്രസിഡന്‌റ് വ്‌ലാദിമര്‍ പുടിന്‍. വ്‌ലാഡിസ്ലാവ് കന്യൂസ് എന്ന യുവാവിനെയാണ് വെറും ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം വെറുതെ വിട്ടത്. 17 വര്‍ഷം കോടതി ശിക്ഷ വിധിച്ച കുറ്റവാളിയെ മോചിപ്പിച്ച് പകരം യുക്രെയ്‌നില്‍ യുദ്ധത്തിനയയ്ക്കുകയാണ് റഷ്യ ചെയ്തത്. യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചതോടയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇയാളെ കുറ്റവിമുക്തനാക്കി മോചിപ്പിച്ചത്.

വ്‌ലാഡിസ്ലാവ് കന്യൂസ് താനുമായി ബന്ധം അവസാനിപ്പിച്ച മുന്‍ കാമുകിയായ വെരാ പെഖ്ടെലേവ എന്ന യുവതിയെയാണ് മൃഗീയമായി മുറിവേല്‍പ്പിച്ച് ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. ശരീരത്തില്‍ മുറിവുണ്ടാക്കി മൂന്നര മണിക്കൂറോളം ചോര ഒഴുകി പോകുന്നത് കണ്ട് നിന്ന ശേഷം കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് യുവതിയെ ഇയാള്‍ കൊന്നത്. 111 കത്തി കുത്തുകളാണ് യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചിട്ടും അന്ന് ആരും സഹായത്തിനെത്തിയില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു.

ഒരു വര്‍ഷത്തില്‍ താഴെ ശിക്ഷ അനുഭവിച്ച വ്‌ലാഡിസ്ലാവ് കന്യൂസ് യുക്രെയ്നിലെ യുദ്ധത്തിന് ചേരാന്‍ സമ്മതിച്ചതോടെ റഷ്യന്‍ പ്രസിഡന്റ് വ്ാദിമിര്‍ പുടിന്‍ കുറ്റവാളിക്ക് മാപ്പ് നല്‍കുകയായിരുന്നു.

ക്രൂര കൊലപാതകം നടത്തിയ വ്‌ലാഡിസ്ലാവ് സൈനിക യൂണിഫോമില്‍ ആയുധമേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് മോചന വിവരം റഷ്യക്കാര്‍ അറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ അമ്മ ഒക്‌സാന പുടിന്‍ ഗവണ്‍മെന്റിനെതിരെ രംഗത്തെത്തി. ഭരണകൂടത്തിന്റെ നിയമമില്ലാത്ത അവസ്ഥ തന്നെ വല്ലാതെ ഉലച്ചെന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അവര്‍ പ്രതികരിച്ചു.

ഇത് എനിക്ക് ഒരു പ്രഹരമാണ്. എന്റെ കുട്ടി അവളുടെ ശവക്കുഴിയില്‍ പോലും നീതി കിട്ടാത്ത അവസ്ഥയിലാണ്. എനിക്ക് എല്ലാം നഷ്ടപ്പെട്ടു – എന്റെ ജീവിതം, എന്തെങ്കിലും തരത്തിലുള്ള പ്രതീക്ഷയും നഷ്ടമായി. ഞാന്‍ ശരിക്കും ജീവിക്കുകയല്ല ഞാന്‍ ഉണ്ടെന്ന് മാത്രമേയുള്ളു. ഇത് എന്നെ വെറുതെ ഇല്ലാതാക്കി. നമ്മുടെ രാജ്യത്തിന്റെ ഈ നിയമലംഘനം ശരിക്കും മറ്റൊന്നും ഇല്ലാത്ത ഒരവസ്ഥയിലേക്ക് എന്നെ തള്ളിവിട്ടു കഴിഞ്ഞു.

യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ റഷ്യയിലെ റോസ്റ്റോവിലേക്ക് കന്യൂസിനെ മാറ്റിയതായി ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചതായി വനിതാവകാശ പ്രവര്‍ത്തക അലിയോണ പോപോവ പറഞ്ഞതോടെ കാര്യങ്ങളില്‍ വ്യക്തത വന്നു. കന്യൂസിന് മാപ്പ് നല്‍കിയെന്നും ഏപ്രില്‍ 27 ന് പ്രസിഡന്റിന്റെ തീര്‍പ്പിലൂടെ കന്യൂസിന്റെ ശിക്ഷ ഒഴിവാക്കിയെന്നും റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറിലിന്റെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞത് റഷ്യന്‍ തടവുകാര്‍ അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് രക്തം കൊണ്ട് പ്രായശ്ചിത്തം ചെയ്യുകയാണെന്നാണ്.

എങ്ങനെയാണ് ഒരു കൊലപാതകിയുടെ കയ്യില്‍ ആയുധം കൊടുത്തുവിടുന്നത്. എങ്ങനെയാണ് റഷ്യയെ പ്രതിരോധിക്കാന്‍ ഒരു കൊലപാതകിയെ യുദ്ധമുഖത്ത് അയയ്ക്കുന്നതെന്ന് അടക്കം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.