റഷ്യന്‍ ആക്രമണം; കീവില്‍ നിന്ന് കണ്ടെത്തിയത് 1200-ലധികം മൃതദേഹങ്ങളെന്ന് ഉക്രൈന്‍

റഷ്യന്‍ അധിനിവേശത്തിന് ആരംഭിച്ചതിന് പിന്നാലെ കീവ് മേഖലയില്‍ നിന്ന് 1,200 ലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉക്രൈന്‍. ഉക്രൈന്‍ ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ ആഴ്ച ഉള്‍പ്പടെ കനത്ത ബോംബാക്രമണങ്ങളാണ് വിവിധ ഭാഗങ്ങളില്‍ റഷ്യ നടത്തിയത്. ആറാഴ്ചയ്ക്കിടെ കൂടുതല്‍ ആളപായമുണ്ടായതായും ഉക്രൈന്‍ പറഞ്ഞു. ആക്രമണം ഭയന്ന് വലിയ വിഭാഗം ജനങ്ങള്‍ പലായനം ചെയ്തതായും ഉക്രൈന്‍ അധികൃതര്‍ പറഞ്ഞു.

ഖാര്‍ക്കീവില്‍ ഇന്നലെ നടന്ന ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ മേഖലയില്‍ നടന്ന ബോംബാക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 10 സാധാരണ ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഉക്രൈന് മുന്നില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്ത റഷ്യ സാധാരണക്കാര്‍ക്കെതിരെ യുദ്ധം തുടരുകയാണെന്ന് ഉക്രൈന്‍ പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന വ്യാവസായിക നഗരമായ ഡിനിപ്രോയില്‍ നടന്ന മിസൈല്‍ ആക്രമണങ്ങളില്‍ വിമാനത്താവളത്തിന് കനത്ത നാശമുണ്ടായി.

സാധാരണക്കാര്‍ക്ക് എതിരായ റഷ്യന്‍ ആക്രമണത്തെ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ശക്തമായി അപലപിച്ചു. യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്ന എല്ലാ കുറ്റവാളികളെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

യുദ്ധം തടയുന്നതിനായി അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും ഈസ്റ്റര്‍ ദിനത്തില്‍ ആഹ്വാനം ചെയ്തു.

യുദ്ധത്തില്‍ പോരാടാനും, നയതന്ത്ര തലത്തില്‍ സമാന്തരമായി ചര്‍ച്ചകള്‍ നടത്താനും തയ്യാറാണെന്ന് സെലന്‍സ്‌കി അറിയിച്ചു.