ക്യാൻസർ ചികിത്സാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി റഷ്യ. റഷ്യയുടെ കാൻസർ വാക്‌സിനായ എൻ്റോമിക്‌സ് ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. എംആർഎൻഎ (mRNA) അധിഷ്‌ഠിത വാക്‌സിനായ എൻ്റോമിക്‌സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പു നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്യൂമറുകളെ ചുരുക്കുകയും അവയുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നതിൽ വാക്സിൻ വിജയിച്ചതായാണ് റിപ്പോർട്ട്.
വാക്‌സിൻ ഇപ്പോൾ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറാണെന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസിയും (എഫ്എംബിഎ) പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ വാക്സിൻ ആവർത്തിച്ചുള്ള ഉപയോഗത്തിന് സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിക്കും അവരുടെ വ്യക്‌തിഗത ആർഎൻഎയ്ക്ക് അനുസൃതമായി വാക്‌സിനിൽ പരിഷ്കരണങ്ങൾ വരുത്തി (customized) ഉപയോഗിക്കാനും സാധിക്കുമെന്ന് എഫ്എംബിഎ മേധാവി വെറോണിക്ക സ്കോർട്ട്സോവ പറഞ്ഞു.
കൊളോറെക്‌ടൽ കാൻസറിനെ ചികിത്സിക്കാൻ വാക്‌സിനിൻ്റെ ആദ്യ രൂപം ഉപയോഗിക്കുമെന്നും ഗ്ലിയോബ്ലാസ്റ്റോമ, മെലനോമ, സ്‌കിൻ ക്യാൻസർ എന്നിവയ്ക്കുള്ള പതിപ്പുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഡിജിറ്റൽ വാർത്താ സേവനമായ സ്‌പുട്‌നികാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
Read more
കീമോതെറാപ്പി, റേഡിയേഷൻ പോലെ ഗുരുതരമായ പാർശ്വഫലങ്ങൾ വാക്‌സിന് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജൂൺ 18 മുതൽ 21 വരെ വടക്കൻ റഷ്യയിൽ നടന്ന സെൻ്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. 48 സന്നദ്ധപ്രവർത്തകരാണ് എൻ്ററോമിക്‌സ് ഓങ്കോളിറ്റിക് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. പരീക്ഷണങ്ങൾ അവസാനിച്ചതോടെ, അവശേഷിക്കുന്ന ഒരേയൊരു ഘട്ടം റെഗുലേറ്ററി ക്ലിയറൻസ് മാത്രമാണ്. അംഗീകരിക്കപ്പെട്ടാൽ, പൊതുജനങ്ങൾക്ക് ലഭ്യമായ ആദ്യത്തെ കസ്‌റ്റമൈസ്‌ഡ് എംആർഎൻഎ കാൻസർ വാക്സിനായി എന്ററോമിക്സ് മാറും.







