പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തി

ഇറാന് നേരെ വീണ്ടും ആക്രമണം നടത്തി അമേരിക്ക. തെക്കന്‍ ലെബനോണിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുരക്ഷാ കരാറില്‍ ഒപ്പുവെച്ച് ഒരു ദിവസം തികയും മുന്‍പേയാണ് ലെബനോണിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന പ്രദേശങ്ങളാണ് അമേരിക്ക ആക്രമിച്ചത്.

തെക്കന്‍ ലെബനോണിലെ നബാത്തിയ മേഖലയിലാണ് സുരക്ഷ കരാറിലൊപ്പ് വെച്ച് ഒരു ദിവസം തികയും മുന്‍പെ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. നബാച്ചി അല്‍-ഫൗഖ പ്രദേശത്തെ ഫറാ അമ്യൂസ്‌മെന്റ് പാര്‍ക്ക് ജംഗ്ഷന് സമീപമാണ് ഇസ്രയേലിന്റെ ആക്രമണം. പിന്നീട് പ്രദേശത്ത് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.

Read more

വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് തെക്കന്‍ ലെബനോണിലെ രണ്ട് പ്രദേശങ്ങളില്‍ നിന്നും സൈന്യം പിന്മാറുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. സുരക്ഷാ കരാറിനെ ചരിത്രപരമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. എന്നാല്‍ കരാര്‍ അപമാനകരവും പരമാധികാരത്തിന്റെ കീഴടങ്ങലുമാണെന്നായിരുന്നു കരാറിനെ തള്ളി ഹിസ്ബുള്ളയുടെ പ്രസ്താവന. ഇതിനു പിന്നാലെയാണ് വീണ്ടും വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്.