കൗമാരക്കാരനായ ഹരിയാന സ്വദേശിയ്ക്ക് റെഡ്‌കോര്‍ണര്‍ നോട്ടീസ്; പത്തൊന്‍പതുകാരന് ഖാലിസ്ഥാന്‍ ഭീകരരുമായി ബന്ധം; വിവരം നല്‍കുന്നവര്‍ക്ക് 1.5 ലക്ഷം പാരിതോഷികം

ഖാലിസ്ഥാന്‍ ഭീകരരുമായി ബന്ധമുള്ള പത്തൊന്‍പതുകാരനായ ഹരിയാന സ്വദേശിയ്ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി ഇന്റര്‍പോള്‍. നിരവധി വധ ശ്രമങ്ങളിലും ക്രിമിനല്‍ ഗൂഢാലോചന കേസുകളിലും പങ്കുള്ള യോഗേഷ് കദ്യാനെതിരെയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയത്. 17ാം വയസില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി യുഎസിലേക്ക് കടന്നയാളാണ് യോഗേഷ് കദ്യാന്‍.

കുപ്രസിദ്ധ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍പ്പെട്ടയാളാണ് രണ്ട് വര്‍ഷം മുന്‍പ് യുഎസിലേക്ക് കടന്ന യോഗേഷ്. അത്യാധുനിക ആയുധങ്ങള്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്ന കൗമാരക്കാരന്‍ നിലവില്‍ യുഎസിലെ ബബിന്‍ഹ സംഘത്തിന്റെ ഭാഗമാണെന്നാണ് വിവരം.

ഖാലിസ്ഥാന്‍ ഭീകരരുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ സംശയിക്കുന്ന ഇയാളുടെ വീട്ടിലും പ്രതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അടുത്തിടെ പരിശോധന നടത്തിയിരുന്നു. യോഗേഷിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1.5 ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തെ ഇല്ലായ്മ ചെയ്ത് യുഎസിലും കാനഡയിലും ആധിപത്യം സ്ഥാപിക്കാനാണ് യോഗേഷ് ഉള്‍പ്പെടുന്ന സംഘത്തിന്റെ നീക്കമെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.