റഷ്യക്കെതിരെ സൈന്യത്തെ ഇറക്കിയാല്‍ ആഗോള ആണവ സംഘര്‍ഷത്തിന് കാരണമാകും; പാശ്ചാത്യരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി വ്ളാദിമിര്‍ പുടിന്‍

ഉക്രയ്നിലേക്ക് പാശ്ചാത്യരാജ്യങ്ങള്‍ സൈനികരെ അയക്കുന്നതില്‍ മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. സൈന്യത്തെ അയച്ചാല്‍ ആഗോള ആണവ സംഘര്‍ഷത്തിന് കാരണമാകുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.
അടുത്തമാസം 15 മുതല്‍ 17 വരെ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിന്‍.

‘പാശ്ചാത്യ സൈനിക സംഘങ്ങളെ ഉക്രയ്‌നിലേക്ക് അയക്കാനുള്ള സാധ്യത പലരും പ്രഖ്യാപിക്കുന്നു. ഈ ഇടപെടലുകളുടെ അനന്തരഫലം ദാരുണമായിരിക്കും. തകര്‍ക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ റഷ്യയുടെ പക്കലുമുണ്ടെന്ന് അവര്‍ മനസ്സിലാക്കണം. പാശ്ചാത്യരുടെ ഇടപെടല്‍ ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘര്‍ഷത്തിന്റെ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് ഫ്രാന്‍സ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് മറുപടിയായി പുടിന്‍ പറഞ്ഞു.

നേരത്തെ, റഷ്യക്കെതിരെ സ്വന്തം സൈന്യത്തെ അയക്കുമെന്ന് സൂചന നല്‍കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തിയിരുന്നു. യൂറോപ്പിന്റെ സുരക്ഷക്ക് റഷ്യയെ പരാജയപ്പെടുത്തല്‍ അനിവാര്യമാണ്. അതിനാല്‍ യുക്രെയ്ന്‍ സേനക്കൊപ്പം പൊരുതാന്‍ സ്വന്തം സേനയെ അയക്കുന്നത് നിഷേധിക്കാനാകില്ലെന്നുമാണ്് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയത്.

യുക്രെയ്ന് മധ്യ, ദീര്‍ഘദൂര മിസൈലുകളും ബോംബുകളും നല്‍കാന്‍ യൂറോപ്യന്‍ നേതാക്കള്‍ പ്രത്യേക സഖ്യത്തിന് അംഗീകാരം നല്‍കിയതായും പാരിസില്‍ അദ്ദേഹം വ്യക്തമാക്കി. യുക്രെയ്നിലേക്ക് പാശ്ചാത്യസേനയെ അയക്കുന്നതു സംബന്ധിച്ച് ഏകാഭിപ്രായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, യുക്രെയ്നൊപ്പം പൊരുതാന്‍ നാറ്റോ സേന എത്തിയാല്‍ റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ടുള്ള യുദ്ധം അനിവാര്യമാകുമെന്ന് ക്രെംലിന്‍ വ്യക്തമാക്കി. . നാറ്റോ രാജ്യങ്ങള്‍ യുക്രെയ്നിലേക്ക് സേനയെ അയക്കുന്നത് ചര്‍ച്ചചെയ്യല്‍പോലും അതിപ്രധാനവും ഗുരുതരവുമായ വിഷയമാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെഷ്‌കോവ് മുന്നറിയിപ്പ് നല്‍കി.