ഗാസയിൽ തടവിലാക്കിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണം, നെതന്യാഹു സർക്കാർ രാജി വയ്ക്കണം; ടെൽ അവീവിൽ പ്രതിഷേധം

ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ. സർക്കാർ രാജിവയ്ക്കണമെന്നും ഗാസയിൽ തടവിലാക്കിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ടെൽ അവീവിൽ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയത്.നെതന്യാഹുവിനെയും സർക്കാർ പ്രതിനിധികളെയും കുറ്റപ്പെടുത്തിയാണ് പ്രതിഷേധം.

ബന്ദികളാക്കപ്പെട്ടവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് ആളുകളാണ് ടെൽ അവീവിലെ ഹബീമ സ്ക്വയറിൽ പ്രതിഷേധ റാലി നടത്തിയത്.​​ഗസ്സയ്ക്ക് മേലുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഹമാസ് പിടികൂടിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണണെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ലജ്ജ എന്നർത്ഥം വരുന്ന മുദ്രാവാക്യം മുഴക്കിയാണ് റാലി നടത്തുന്നത്. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ജറുസലേമിലെ വീടിനു മുന്നിലും നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് പുറത്തും പ്രതിഷേധക്കാർ ഒത്തുകൂടി. ​ഗസ്സയിൽ ഹമാസ് തടങ്കലിലാക്കിയ 100 ലധികം ബന്ദികളെ മോചിപ്പിക്കണമെന്ന് ഇവരാവശ്യപ്പട്ടു.

ഏകദേശം 20,000 പേർ പ്രതിഷേധ റാലിയിൽ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. ​ഗസ്സയുടെ സമീപ പ്രദേശങ്ങളിൽ നിന്നും ലെബനന്റെ വടക്കൻ അതിർത്തിയിൽ നിന്നും പ്രതിഷേധക്കാരെത്തി. നെതന്യാഹു രാജിവയ്ക്കണമെന്നും ബന്ദികളെ മോചിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ‌ നടത്തണമെന്നും ഓരോ ദിവസം കഴിയുന്തോറും തടവുകാരുടെ ജീവിതം അപകടകരമാകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.