ലോകം ഉറ്റുനോക്കുന്നു ; മാര്‍പാപ്പയുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

മ്യാന്‍മറില്‍ രോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ പ്രശ്‌നം ലോകമാസകലം ചര്‍ച്ചയാക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്‍മര്‍ സന്ദര്‍ശനം ഇന്ന് നടക്കും. മാര്‍പ്പാപ്പയുടെ ആദ്യ മ്യാന്‍മര്‍-ബംഗ്ലാദേശ് സന്ദര്‍ശനമാണിത്. നാലു ദിവസത്തെ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ വെള്ളിയാഴ്ച ധാക്കയില്‍ രോഹിങ്ക്യകളെ കാണും.

ചൊവ്വാഴ്ച മ്യാന്‍മര്‍ തലസ്ഥാനമായ നയ്പയ്തായിലെത്തുന്ന മാര്‍പാപ്പ മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂചിയുമായും സൈനിക മേധാവികളുമായും കൂടിക്കാഴ്ച നടത്തും. പെര്‍ത്തിലെ ബര്‍മീസ് കത്തോലിക്ക സമൂഹം മാര്‍പാപ്പയെ സ്വീകരിക്കാന്‍ മ്യാന്‍മറില്‍ തയ്യാറെടുക്കുകയാണ്.

രോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ വിഷയത്തില്‍ മാര്‍പാപ്പയുടെ നിലപാട് അറിയാന്‍ ലോകം കാത്തിരിക്കുകയാണ്. രോഹിങ്ക്യ എന്ന വാക്ക് മ്യാന്‍മറില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മ്യാന്‍മറിലെ സഭാ പ്രതിനിധികള്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടത്. ഓങ് സാങ് സൂചിയുമായും സൈനിക മേധാവികളുമായുള്ള കൂടിക്കാഴ്ചയില്‍ രോഹിങ്ക്യന്‍ വിഷയം ചര്‍ച്ച ചെയ്താല്‍ മ്യാന്‍മറിലെ ക്രൈസ്തവരെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മാര്‍പാപ്പയുടെ നിലപാട് നിര്‍ണായകരമാണ്.