ഇന്ത്യ ചെയ്യുന്നതെല്ലാം അനുകരിക്കാന്‍ പാകിസ്ഥാന്‍; ലോകത്തോട് നിലപാട് വ്യക്തമാക്കാന്‍ പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ പാകിസ്ഥാനും

പാക് ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ ഭീകരതയ്‌ക്കെതിരായ നയത്തെക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിലേക്ക് നയിച്ച പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി സംഘത്തെ വിദേശത്തേക്ക് അയയ്ക്കാന്‍ തീരുമാനിച്ചിരുന്നു. സമാന നീക്കവുമായി പാകിസ്ഥാനും രംഗത്തുവരുന്നതായി റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ തീരുമാനമെടുത്തതിന് തൊട്ടടുത്ത ദിവസമാണ് പാകിസ്ഥാനും തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, അകങകങ നേതാവ് അസദുദ്ദീന്‍ ഒവൈസി എന്നിവരുള്‍പ്പെടെ പാര്‍ലമെന്റ് അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, മുന്‍ നയതന്ത്രജ്ഞര്‍ എന്നിവരടങ്ങുന്ന ഏഴ് ഇന്ത്യന്‍ പ്രതിനിധികളാണ് വടക്കേ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട തലസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുന്നത്.

സമാനമായി പാകിസ്ഥാനും തങ്ങളുടെ വാദം ലോകത്തെ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയോടാണ് വിദേശ രാജ്യങ്ങളില്‍ പോയി തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഷെഹ്ബാസ് ഷെരീഫ് തന്നെ ബന്ധപ്പെട്ടതായും ഒരു പ്രതിനിധി സംഘത്തെ നയിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ബിലാവല്‍ ഭൂട്ടോ എക്‌സില്‍ കുറിച്ചു. ഇന്ത്യയുടേതിന് സമാനമായി പ്രതിപക്ഷം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പരിചയസമ്പന്നരായ നയതന്ത്രജ്ഞരും ഓരോ പ്രതിനിധി സംഘത്തിലും ഉണ്ടാകും.