കശ്മീര്‍ വിഷയം; പാകിസ്ഥാന്‍ യു.എന്‍ രക്ഷാസമിതിയെ സമീപിച്ചു

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പാകിസ്ഥാന്‍ യുഎന്‍ രക്ഷാസമിതിയെ സമീപിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. തങ്ങളുടെ സംയമനത്തെ ദൗര്‍ബല്യമായി ഇന്ത്യ കാണരുതെന്ന് രക്ഷാസമിതിക്കയച്ച കത്തില്‍ പാകിസ്ഥാന്‍ പറയുന്നു.

പാകിസ്ഥാനെതിരെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ശക്തിയും ഉപയോഗിച്ചുള്ള തിരിച്ചടിയുണ്ടാകുമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പറയുന്നു. ഇന്ത്യയുടെ അപകടകരമായ നടപടി ചര്‍ച്ച ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും രക്ഷാസമിതിക്കയച്ച കത്തില്‍ ഷാ മെഹമൂദ് ഖുറേഷി പറയുന്നു.

അതേസമയം 15 അംഗ രക്ഷാസമിതി കൗണ്‍സില്‍ പാകിസ്ഥാന്റെ അപേക്ഷയില്‍ എന്ത് തീരുമാനം എടുക്കുമെന്ന് വ്യക്തമല്ല. പ്രശ്നത്തില്‍ ചൈന പിന്തുണ നല്‍കുമെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ വിഷയം ഉന്നയിച്ച പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും ഷിംല കരാറും അനുസരിച്ച് ഇരുരാജ്യങ്ങളും വിഷയങ്ങള്‍ പരസ്പരം പരിഹരിക്കണമെന്നാണ് ചൈന പാകിസ്ഥാന് നല്‍കിയ മറുപടി.

ഇത്തവണ രക്ഷാസമിതി അദ്ധ്യക്ഷ സ്ഥാനം പോളണ്ടിനാണ്. പാകിസ്ഥാന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നുമാണ് പോളണ്ട് അറിയിച്ചത്. ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് പരസ്പരം സ്വീകാര്യമായ പരിഹാരത്തില്‍ എത്തിച്ചേരണമെന്നാണ്  പോളണ്ട് അഭിപ്രായപ്പെടുന്നത്.