'പാകിസ്ഥാൻ ഭീകര രാഷ്ട്രം, സമാധാന ചർച്ചകൾ എന്ന പേരിൽ നടത്തുന്നത് വഞ്ചന'; പാകിസ്ഥാനിലെ ഭീകരവാദം ഇന്ത്യക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ബിഎൽഎ

പാകിസ്ഥാൻ ഭീകര രാഷ്ട്രമാണെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. സമാധാന ചർച്ചകൾ എന്ന പേരിൽ പാകിസ്ഥാൻ നടത്തുന്നത് വഞ്ചനയും, യുദ്ധതന്ത്രവുമാണെന്നും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി വ്യക്തമാക്കി. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് പാക് ഭരണകൂടത്തിനെതിരെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി രൂക്ഷവിമർശനം നടത്തിയത്.

പിന്നിൽ നിന്ന് കുത്തുക, തീവ്രവാദം, വാഗ്ദാന ലംഘനങ്ങൾ തുടങ്ങിയവയാൽ നിറഞ്ഞതാണ് ഈ രാഷ്ട്രത്തിന്റെ ചരിത്രം. നിരവധി തീവ്രവാദ സംഘടനകൾ ഈ രാജ്യത്തുണ്ട്. ഇവരെയെല്ലാം പരിപോഷിപ്പിക്കുന്നത് സർക്കാരുകൾ തന്നെയാണ്. പാകിസ്ഥാൻ എന്ന രാജ്യത്തെ ഇല്ലാതെയാക്കാതെ മേഖലയിൽ തീവ്രവാദം അവസാനിപ്പിക്കാൻ സാധിക്കില്ലെന്നും ബിഎൽഎ വ്യക്തമാക്കി.

ഈ രാജ്യം നിലനിൽക്കുന്ന കാലത്തോളം കാബൂൾ മുതൽ കാശ്മീർ വരെ തീവ്രവാദം ഉണ്ടാകുമെന്നും ബിഎൽഎ പറയുന്നു. തുടർന്ന് പാകിസ്ഥാനിലെ തീവ്രവാദം ഇല്ലാതെയാക്കാൻ ഇന്ത്യക്ക് എല്ലാ സഹായവും ബിഎൽഎ വാഗ്ദാനം ചെയ്യുന്നുണ്ട്. പാകിസ്ഥാൻ സൈനികർക്ക് നേരെ നടത്തിയ 51 ആക്രമണങ്ങളുടെ ഉത്തരവാദിത്ത്വവും ബിഎൽഎ ഏറ്റെടുത്തു.

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ മോചനം ആവശ്യപ്പെടുന്ന സായുധസംഘടനയാണ് ബിഎൽഎ. പാകിസ്താനിൽ നിന്ന് മാറി സ്വതന്ത്രരാഷ്ട്രമാകണമെന്നാണ് ഇവരുടെ ആവശ്യം. ആഭ്യന്തര സംഘർഷങ്ങൾ, ഭരണപരമായ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധി, അതിർത്തി തർക്കം തുടങ്ങി വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന പാക് സർക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ബലൂചിസ്ഥാൻ വിഘടനവാദം.