ഒമൈക്രോണ്‍; വരാനിരിക്കുന്നത് കോവിഡ് സുനാമി എന്ന് ലോകാരോഗ്യ സംഘടന

ഒമൈക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ലോകം മുഴുവന്‍ കോവിഡ് സുനാമിയിലേക്ക് നീങ്ങുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു. ഒമൈക്രാണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വലുതാണ് എന്നും അദ്ദേഹം അറിയിച്ചു.

രണ്ട് വകഭേദങ്ങളും കാരണം രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നും പല രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങള്‍ പ്രതിസന്ധിയില്‍ ആകുമെന്നും ടെഡ്രോസ് അഡാനം വ്യക്തമാക്കി. ഒമൈക്രോണ്‍ വകഭേദം വാക്‌സിന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ എടുക്കാത്തവരില്‍ മരണനിരക്ക് കൂടുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെ ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കില്‍ എത്തിയിരിക്കുകയാണ്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം രണ്ടു ലക്ഷം പേര്‍ രോഗബാധിതരായി. ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. വരുംദിവസങ്ങളിലെ രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയായിരിക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. വാക്സിന്റെ തുല്യവിതരണം എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കാനാവാതിരുന്നത് വെല്ലുവിളിയായെന്ന് ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടി. എല്ലാ രാജ്യത്തും ആകെ ജനസംഖ്യയുടെ 70 ശതമാനം എങ്കിലും മുഴുവന്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. അതാണ് 2022ലെ വെല്ലുവിളിയെന്നും അദ്ദേഹംപറഞ്ഞു. വാക്സിനേഷന് എതിരായ പ്രചാരണങ്ങളെ ചെറുക്കേണ്ടത് അത്യാവശ്യമാണ് എന്നും ടെഡ്രോസ് അഡാനം പറഞ്ഞു.