അമേരിക്കയിൽ ഒമൈക്രോൺ പടരുന്നു;ഡെൽറ്റയേക്കാൾ മരണനിരക്ക്

അമേരിക്കയിൽ ഒമൈക്രോൺ വകഭേദം അതിവേഗം പടർന്നുപിടിക്കുന്നു. ഓരോ ദിവസവും രോഗബാധിതരാകുന്ന അമേരിക്കക്കാരുടെ എണ്ണം ഉയർന്ന നിലയിൽ തുടരുകയാണ്. രോഗബാധിതരുടെ എണ്ണത്തിൽ സമീപദിവസങ്ങളിൽ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയാണ്. ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിലാണ് ഒമൈക്രോൺ വ്യാപനം. മരണനിരക്കും  വളരെ ഉയർന്നതാണ്.

2,267 കോവിഡ് മരണങ്ങളാണ് വ്യാഴാഴ്ച മാത്രം യുഎസി ൽ റിപ്പോർട്ടിൽ ചെയ്തത് വെള്ളിയാഴ്ച 3,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡെൽറ്റ വകഭേദം ഏറ്റവും രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറിൽ പോലും ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. 5,38,028 പേരാണ് വെള്ളിയാഴ്ച രോഗബാധിതരായത്. ജനുവരി ആദ്യം ഒറ്റദിവസം 10 ലക്ഷം കേസുകൾ യുഎസിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഒമൈക്രോൺ വകഭേദം പലതരം ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഒമൈക്രോൺ തരംഗം തന്നെ ഉയർന്നു വരാമെന്നും മരണനിരക്കിൽ വൻ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കലിഫോർണിയ സർവകലാശാലയിലെ പൊതുജനാരോഗ്യ വിദഗ്ധൻ ആന്റണി നോയമർ പ്രതികരിച്ചു. ഡെൽറ്റ വകഭേദത്തെ അപകേഷിച്ച് ഒമൈക്രോൺ ബാധിതരിൽ രോഗലക്ഷണങ്ങൾ വളരെ കുറവാണ്. ഭൂരിഭാഗം പേരിൽ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലതാനും.

വാക്സീനുകൾ കൃത്യമായി എടുത്തവർ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും അണുബാധയ്ക്കെതിരായ വാക്സീൻ ഫലപ്രാപ്തി കുറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യം കുറഞ്ഞവരിലും വയോജനങ്ങളിലും ഇത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മരണസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. വാക്സീൻ എടുക്കാത്തവരിലാണ് കുടൂതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 905,661പേരാണ് യുഎസിൽ കോവിഡ് ബാധിച്ചത് ഇത് വരെ മരിച്ചത്. പലയിടത്തും കൊറോണ വൈറസ് മൂലം ജീവനക്കാരുടെ ക്ഷാമത്താല്‍ ആശുപത്രികളും വലയുന്നു.