ഒമിക്രോണ്‍; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക, വിലക്കുമായി കൂടുതല്‍ രാജ്യങ്ങള്‍

കോവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തുന്ന രീതി ദൗര്‍ഭാഗ്യകരമെന്ന് പ്രസിഡന്റ് സിറില്‍ റാമഫോസ. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് നിരാശാജനകമാണെന്നും ലോകരാജ്യങ്ങള്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നും ഈ നടപടി ജി 20 ഉച്ചകോടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും സിറില്‍ റാമഫോസ പറഞ്ഞു.

ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങള്‍ തങ്ങളെ ശിക്ഷിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. വകഭേദം എത്രയും വേഗം കണ്ടെത്തിയതിന് പ്രശംസിക്കുന്നതിന് പകരം ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തി. രാജ്യത്തെ മികച്ച ശാസ്ത്രസാങ്കേതികവിദ്യയെ പ്രശംസിക്കുകയാണ് വേണ്ടതെന്നും, ശിക്ഷിക്കുകയല്ലയെന്നും പ്രസ്താവനയില്‍ പറയുന്നു. അതിമാരകമായ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതോടെ നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. മറ്റ് രാജ്യങ്ങളിലും വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടും അവരോടുള്ള സമീപനവും തങ്ങളോടുള്ള സമീപനവും വ്യത്യസ്തമാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

അതേസമയം ഒമിക്രോണ്‍ വകഭേദം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയട്ടുണ്ട്. ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇറ്റലി, ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ മൂന്ന് പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസിന്‍ന്റെ പ്രഭവ കേന്ദ്രമായ ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ രാഷ്ട്രങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ഇറാന്‍, ബ്രസീല്‍, കാനഡ, തായ്ലന്‍ഡ്, ഇസ്രയേല്‍, തുര്‍ക്കി, സ്വിറ്റ്സര്‍ലന്‍ഡ്, ശ്രീലങ്ക, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളും യാത്രാ വിലക്കേര്‍പ്പെടുത്തി. ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ഏഴോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ജി.സി.സി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. അതേസമയം ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്ക, ചൈന, ബോട്സ്വാന, യുകെ, ബ്രസീല്‍, ഇസ്രായേല്‍, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഇസ്രായേല്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ ‘അറ്റ് റിസ്‌ക്’ പട്ടികയില്‍ ഉള്‍പ്പെടുത്തി.