ഹോളിവുഡ് സിനിമകള്‍ കുട്ടികള്‍ കാണരുത്; ലംഘിച്ചാല്‍ മാതാപിതാക്കളും കുട്ടികളും ജയിലില്‍; കടുത്ത നടപടികള്‍ പ്രഖ്യാപിച്ച് കിം ജോങ് ഉന്‍

ഹോളിവുഡ് സിനിമ കാണുന്ന കുട്ടികള്‍ക്കെതിരെ നടപടി പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഹോളിവുഡ് സിനിമകളും കാണുന്ന കുട്ടികള്‍ക്കെതിരേയും അവരെ അതിനനുവദിക്കുന്ന മാതാപിതാക്കള്‍ക്കെതിരേയും കടുത്ത നടപടിയെടുക്കാനാണ് ഉത്തര കൊറിയ തീരുമാനിച്ചിരിക്കുന്നത്.

ഹോളിവുഡ് ചിത്രങ്ങള്‍ കാണുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ആറ് മാസം ലേബര്‍ ക്യാമ്പില്‍ കഴിയേണ്ടി വരും. രാജ്യത്തെ നിയമം ലംഘിച്ച് വിദേശ ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ഉത്തര കൊറിയയുടെ പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. വിദേശ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് നടപടി.

ദക്ഷിണ കൊറിയന്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിദേശ ഗാനങ്ങള്‍ ആലപിക്കുന്നവരും ചുവടുവെക്കുന്നവരും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നിര്‍ദേശങ്ങളുണ്ടെന്ന് മിറര്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ ചിത്രങ്ങള്‍ രാജ്യത്തേയ്ക്ക് കടത്തുന്നവര്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.