ബലാത്സംഗ കേസിലെ പ്രതി നിത്യാനന്ദ തന്റെ 'രാജ്യ'ത്തേക്ക് ഒരു ലക്ഷം പേർക്ക് 'വിസ' പ്രഖ്യാപിച്ചു

കൈലാസ എന്ന രാജ്യം സ്ഥാപിച്ചതായി അവകാശപ്പെടുന്ന നിത്യാനന്ദ കുറഞ്ഞത് ഒരു ലക്ഷം പേരെ തന്റെ രാജ്യത്ത് പാർപ്പിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. ‘കൈലാസ’ ശരിക്കും എവിടെയാണെന്ന് ആർക്കും അറിയാത്തതിനാൽ ഇത് നിത്യാനന്ദയുടെ പുതിയ തട്ടിപ്പായിരിക്കാനാണ് സാദ്ധ്യത. ബലാൽസംഗ കേസിൽ പ്രതിയായ നിത്യാനന്ദ തെക്കേ അമേരിക്കയിൽ എവിടെയോ ഒളിവിൽ കഴിയുകയാണെന്നാണ് കരുതപ്പെടുന്നത്. നിത്യാനന്ദയെ കണ്ടെത്താൻ ഇന്ത്യൻ അധികൃതർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു ലക്ഷമെങ്കിലും ആളുകളെ കൈലാസയിൽ താമസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട് എന്ന് വെള്ളിയാഴ്ച അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ച് നിത്യാനന്ദ പ്രഖ്യാപിച്ചു. ആഗോളവത്കരണം മൂലമുള്ള കുടിയേറ്റം ആശയവിനിമയത്തിൽ പുരോഗതിയുണ്ടാക്കും, ഗതാഗതം പ്രോത്സാഹിപ്പിക്കണം. എന്നാൽ മനുഷ്യനിർമ്മിതമായ വിപത്ത് മൂലമുള്ള കുടിയേറ്റം പരിഹരിക്കേണ്ടതുണ്ട് എന്ന് നിത്യാനന്ദ പറഞ്ഞു.

കൈലാസയിൽ ഒരു റിസർവ് ബാങ്കും സ്ഥാപിച്ചിട്ടുണ്ട് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ഇപ്പോൾ സന്ദർശകർക്കായി തന്റെ രാജ്യത്തേക്ക് വിസ നൽകാൻ തുടങ്ങി എന്നും നിത്യാനന്ദ പറയുന്നു. നിത്യാനന്ദ സ്ഥാപിച്ച ഹിന്ദു പരമാധികാര രാഷ്ട്രമായ കൈലാസ സന്ദർശിക്കുന്നതിനാണ് വിസ നൽകുന്നത്.

താൻ സ്ഥാപിച്ച “കൈലാസ”യിലേക്ക് ഓസ്‌ട്രേലിയയിൽ നിന്ന് ഒരു വിമാനത്തിൽ സന്ദർശകരെ എത്തിക്കുമെന്നും നിത്യാനന്ദ അറിയിച്ചു. മൂന്ന് ദിവസത്തിൽ കൂടുതൽ സന്ദർശകരെ “കൈലാസ”യിൽ താമസിക്കാൻ അനുവദിക്കില്ലെന്നും നിത്യാനന്ദ പറഞ്ഞു. “ദ്വീപ് രാഷ്ട്ര”ത്തിൽ താമസിക്കുന്ന സമയത്ത് സന്ദർശകർക്ക് “പരമ ശിവനെ” കാണാനും അവസരമൊരുക്കുമെന്ന് നിത്യാനന്ദ പറഞ്ഞു.

ഈ വർഷം ഓഗസ്റ്റിൽ കൈലാസയുടെ ‘ചിഹ്നവും ഔദ്യോഗിക മുദ്രയും’ നിത്യാനന്ദ ഉദ്ഘാടനം ചെയ്തു, ഇത് ‘കൈലാസ സർക്കാരിന്റെ’ ഭാഗമായ അംഗങ്ങൾ ധരിക്കുമെന്ന് നിത്യാനന്ദ പറയുന്നു. ഇത് വത്തിക്കാൻ സഭയുടെ പോപ്പിന്റെ മോതിരത്തിന് സമാനമാണെന്ന് നിത്യാനന്ദ വീഡിയോയിൽ പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ കർണാടകയിലെ ഒരു വിചാരണ കോടതി 2010- ലെ ബലാത്സംഗക്കേസിൽ നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2018- ൽ നിത്യാനന്ദ രാജ്യം വിട്ടതായി കരുതുന്നു. ഇയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും ഇറക്കിയിട്ടുണ്ട്. പസഫിക് ദ്വീപ് രാജ്യമായ റിപ്പബ്ലിക് ഓഫ് വാനുവാട്ടുവിലെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് നിത്യാനന്ദ തന്റെ ബിസിനസ് നടത്തുന്നതെന്നാണ് ഈ വർഷം ആദ്യം ലഭിച്ച രേഖകളിൽ നിന്നും വ്യക്തമാകുന്നത്.