നെസ്ലെയുടെ NAN അടക്കം ബേബി ഫുഡ്‌സില്‍ വിഷാംശത്തിന്റെ സാന്നിധ്യം; യൂറോപ്പില്‍ NAN അടക്കം ബേബി ഫോര്‍മുലകള്‍ തിരിച്ചുവിളിച്ചു Nestle; നെസ്ലെ ഉപയോഗിക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കി സൗദിയും

Nestle ബേബി ഫോര്‍മുലകളില്‍ ടോക്‌സിന്‍ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ യൂറോപ്പില്‍ നിന്നും പ്രോഡക്ടുകള്‍ പിന്‍വലിച്ച് നെസ്ലേ. വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്ലെ. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലയാണ് ചില ബാച്ചുകളിലുള്ള ഉത്പന്നങ്ങള്‍ Nestle തിരിച്ചുവിളിച്ചത്. ഡിസംബര്‍ മുതലാണ് തിരിച്ചുവിളിക്കാന്‍ തുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ഡെന്മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഉത്പന്നങ്ങള്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിക്കുന്ന പ്രോഡക്ടുകളാണ് യൂറോപ്പിലെ മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിക്കപ്പെടുന്നത്. സൗദി അറേബ്യയുടെ ഭക്ഷ്യ ഏജന്‍സിയും നെസ്ലെ ഉത്പന്നങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നെസ്ലെ ബേബി ഫോര്‍മുല ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ സൗദി അറേബ്യയുടെ ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്പിഎയാണ് റിപ്പോര്‍ട്ട് ചെയ്തത്. ദോഷകരമായ വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വിസ് കമ്പനി തിരിച്ചുവിളിക്കല്‍ ആരംഭിച്ചതിനെ പിന്നാലെയാണിത്.

കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവയില്‍ ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇവയടങ്ങിയവ കഴിച്ചാല്‍ കുട്ടികള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി എന്നിവയുണ്ടാകാന്‍ കാരണമാകും. പാചകം ചെയ്യുന്നതിലൂടെയോ, തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ, കുഞ്ഞുങ്ങള്‍ക്ക് പാല്‍ ഉണ്ടാക്കുന്നതിലൂടെയോ ഈ വിഷവസ്തു നിര്‍വീര്യമാക്കാനോ നശിപ്പിക്കാനോ സാധ്യതയില്ലെന്ന് ബ്രിട്ടണിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി പറഞ്ഞു. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് നോര്‍വേയിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സി അറിയിച്ചു. ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമായേക്കാവുന്ന വിഷവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ യൂറോപ്പിലുടനീളം കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ ഇവ തിരിച്ചുവിളിക്കപ്പെടുകയായിരുന്നു. ഡിസംബര്‍ മുതലാണ് തിരിച്ചുവിളിക്കാന്‍ തുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നെസ്ലെ ഉത്പന്നങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്ലെ സിഇഒ ഫിലിപ്പ് നവരാറ്റില്‍ പറയുന്നു. കിറ്റ്കാറ്റ് മുതല്‍ നെസ്‌കഫെ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് നെസ്ലെ. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വിഷവസ്തുവിന്റെ സാന്നിധ്യം മൂലം തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങളുമായി ബന്ധമില്ലെന്നാണ് നെസ്ലെ അറിയിക്കുന്നത്. ഒരു പ്രമുഖ വിതരണക്കാരില്‍ നിന്നുള്ള ഒരു ചേരുവയില്‍ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നെസ്ലെ ഉത്പന്നങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയതെന്നാണ് നെസ്ലെ വക്താവ് പറയുന്നത്. കുട്ടികളുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമാണ് തങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് ഉത്പ്പന്നങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള കുറിപ്പില്‍ നെസ്ലെ വ്യക്തമാക്കി. നെസ്ലെ ബേബി ഫോര്‍മുല കഴിച്ചുകൊണ്ട് ഇതുവരെ കുഞ്ഞുങ്ങള്‍ക്കാര്‍ക്കും അസുഖമോ അസ്വസ്ഥതയോ ഉണ്ടായിട്ടില്ലെന്നും ജാഗ്രത മുന്‍നിര്‍ത്തിക്കൊണ്ടാണ് നിലവിലെ തീരുമാനമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഇവ നേരത്തെ വാങ്ങിവെച്ചവരുണ്ടെങ്കില്‍ ഇനി കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്തിലധികം ഫാക്ടറികളില്‍ നിന്നുള്ള 800 ലധികം ഉല്‍പ്പന്നങ്ങളെ തിരിച്ചുവിളിക്കല്‍ ബാധിച്ചതായും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍പ്പന്ന തിരിച്ചുവിളിയാണിതെന്നും ഓസ്ട്രിയയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്‌കൈ ക്വസ്റ്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ രണ്ട് സെഷനുകളിലായി 3% ത്തിലധികം ഓഹരികള്‍ ഇടിഞ്ഞ നെസ്ലെ, 92.2 ബില്യണ്‍ ഡോളര്‍ ആഗോള ശിശു പോഷകാഹാര വിപണിയുടെ ഏകദേശം നാലിലൊന്ന് നിയന്ത്രിക്കുന്നത് നെസ്ലെയാണ്. യൂറോപ്പിലുടനീളം, തുര്‍ക്കിയിലും അര്‍ജന്റീനയിലും വിറ്റഴിച്ച ബാച്ചുകള്‍ തിരിച്ചുവിളിച്ചതായി നെസ്ലെ പറയുമ്പോള്‍ ആശങ്ക കനക്കുന്നുണ്ട്.

Read more

നേരത്തേയും ഇന്ത്യയിലിറക്കുന്ന നെസ്ലെ പ്രോഡക്ടുകള്‍ക്ക് യൂറോപ്പിലേയും മറ്റ് വികസിത രാജ്യങ്ങളിലേയും ഗുണനിലവാരമില്ലെന്നും പല ചേരുവകളും ഇന്ത്യയില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായവയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചോക്ലേറ്റുകളിലടക്കം പുറം രാജ്യങ്ങളിലുള്ള Ingredients അല്ല ഇന്ത്യയില്‍ ചേര്‍ക്കുന്നതെന്നതടക്കം പലരും ചൂണ്ടിക്കാണിച്ചിട്ടും വിമര്‍ശിച്ചിട്ടുമുള്ളതാണ്.