നാറ്റോ വെറും കടലാസ് പുലി, സഖ്യം വിടുമെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്

നാറ്റോയില്‍നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് അമേരിക്ക ഗൗരവമായി ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരായ യുഎസിന്റെ സൈനിക നടപടിയെ സഖ്യകക്ഷികള്‍ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് നാറ്റോയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നതിനെക്കുറിച്ച് താന്‍ ഗൗരവമായി ആലോചിച്ചതെന്ന്
ബ്രിട്ടീഷ് പത്രമായ ‘ദ ടെലിഗ്രാഫിന്’ നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വ്യക്തമാക്കിയത്.

നോര്‍ത്ത് അത്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ അഥവാ നാറ്റോ സഖ്യത്തെ ഒരു ‘കടലാസ് പുലി’ (paper tiger) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നതായും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. നാറ്റോ ഒരു കടലാസ് പുലി ആണെന്നും ഈ സത്യം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് കൃത്യമായി അറിയാമെന്നും ട്രംപ് പരിഹസിച്ചു. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഹോര്‍മുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കാന്‍ വിസമ്മതിച്ച നാറ്റോ സഖ്യകക്ഷികളെ പേടിത്തൊണ്ടന്മാര്‍ എന്ന് വിളിച്ചാണ് ട്രംപ് വിമര്‍ശിച്ചത്.

‘നാറ്റോയെക്കുറിച്ച് എനിക്ക് പണ്ടേ മതിപ്പില്ല. അതൊരു കടലാസ് പുലി മാത്രമാണെന്ന് എനിക്കറിയാമായിരുന്നു. പുടിനും അത് മനസ്സിലാക്കിയിട്ടുണ്ട്’

യുദ്ധത്തിന് ശേഷം സഖ്യത്തിലെ യുഎസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന ചോദ്യത്തിന്, ‘ഞാന്‍ ഒരിക്കലും നാറ്റോയാല്‍ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, പുടിനും അതറിയാം.’ എന്നായിരുന്നു ട്രംപിന്റെ മറുപടി. പശ്ചിമേഷ്യയില്‍ ഇസ്രയേലുമായി ചേര്‍ന്ന് യുഎസ് ഇറാനെതിരായി ആരംഭിച്ച സംഘര്‍ഷത്തിന് പിന്നാലെ ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ഇത് ആഗോള ഊര്‍ജ്ജ വിപണിയില്‍ വലിയ അസ്ഥിരതയുണ്ടാക്കിയിട്ടുണ്ട്. ഇതിനുപിന്നാലെ, ഈ പാതയിലെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസ് ആവശ്യത്തെ നാറ്റോ സഖ്യകക്ഷികള്‍ നിരസിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

സഖ്യകക്ഷികള്‍ക്കിടയില്‍ പരസ്പര സഹകരണമില്ലെന്ന് ട്രംപ് വിമര്‍ശിച്ചു. ‘യുക്രൈന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഞങ്ങള്‍ സ്വയമേവ അവിടെയുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് വേണ്ടി എവിടെയും ഉണ്ടായിരുന്നില്ല.’ മുന്‍കാല സംഘര്‍ഷങ്ങളിലെ പാശ്ചാത്യ പിന്തുണയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. യുഎസ്ഇസ്രയേല്‍ സൈനികനീക്കത്തില്‍ ചേരാതിരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ യുകെ നേതൃത്വത്തെയും ട്രംപ് കുറ്റപ്പെടുത്തി.

‘നിങ്ങള്‍ക്ക് ഒരു നാവികസേന പോലുമില്ല. നിങ്ങള്‍ പ്രായമേറിയവരാണ്, നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാത്ത വിമാനവാഹിനിക്കപ്പലുകളാണ് ഉണ്ടായിരുന്നത്.’ കീര്‍ സ്റ്റാര്‍മറെ പരിഹസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
യുക്രെയ്‌ന് നല്‍കിയ പിന്തുണ പോലെ തിരികെ ലഭിക്കുന്നില്ലെന്ന ട്രംപിന്റെ പ്രസ്താവന ആഗോള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.