രാജ്ഞിയുടെ സൗഹാര്‍ദ്ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്ന് മോദി; അനുശോചിച്ച് ലോകനേതാക്കള്‍

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് ലോകനേതാക്കള്‍. ബ്രിട്ടനും അവിടുത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

രാജ്ഞിയുടെ സൗഹാര്‍ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015-ലെയും 2018-ലെയും യുകെ സന്ദര്‍ശന വേളയില്‍ മോദി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചകളിലൊന്നില്‍, മഹാത്മാ ഗാന്ധി വിവാഹവേളയില്‍ സമ്മാനിച്ച കൈത്തൂവാല രാജ്ഞി തന്നെ കാണിച്ചുതന്ന കാര്യവും മോദി അനുസ്മരിച്ചു.

യുഎസിന്റെ ചിന്തകളും പ്രാര്‍ഥനകളും ബ്രിട്ടനിലെ ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഒരു കാലഘട്ടത്തെ എലിസബത്ത് രാജ്ഞി നിര്‍വചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആദര സൂചകമായി പതാക താഴ്ത്തി കെട്ടാനും അദ്ദേഹം ഉത്തരവിട്ടു.

എലിസബത്ത് തന്റെ പദവിയോട് നീതി പുലര്‍ത്തിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അനുശോചിച്ചു.

ബ്രിട്ടനും കോണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കുമായി നിസീമമായ സേവനം അര്‍പ്പിച്ചെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു.