റഷ്യന്‍ പ്രസിഡന്റിനെ വധിക്കാന്‍ യുക്രൈൻ ശ്രമിച്ചു; ക്രെംലിനില്‍ കൊട്ടാരം ആക്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റഷ്യ

റഷ്യന്‍ പ്രസിഡന്റിനെ വധിക്കാന്‍ യുക്രൈൻ ശ്രമിച്ചുവെന്ന് ഗുരുതര ആരോപണം. ഡ്രോണ്‍ ആക്രമണം നടത്തിയാണ് യുക്രൈയിന്‍ വ്ളാദിമിര്‍ പുട്ടിനെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് റഷ്യ ആരോപിച്ചിരിക്കുന്നത്. ഈ ശ്രമം സൈന്യം തടയുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ പുടിന് പരിക്കേറ്റില്ലെന്നും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നും റഷ്യ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പുടിനെതിരെ നടന്ന ആക്രമണ ശ്രമത്തെ തീവ്രവാദി ആക്രമണമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവന പുറത്ത് വരുന്നതിന് മുമ്പ് തന്നെ പ്രദേശത്ത് ഡ്രോണുകളുടെ ഉപയോഗം റഷ്യ നിരോധിച്ചിരുന്നു. അതേസമയം ഡ്രോണ്‍ ആക്രമത്തിനിടയിലും മെയ് ഒമ്പതിന് വിജയദിവസം ആഘോഷിക്കാന്‍ റഷ്യ തീരുമാനിച്ചിട്ടുണ്ട്.

ക്രെംലിനിലെ പുട്ടിന്റെ കൊട്ടാരത്തിനു പുറകില്‍ നിന്നു പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. റഷ്യയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ വിഡിയോയുടെ വിശ്വാസ്യത ഉറപ്പുവരുത്തിയിട്ടില്ല.
ക്രെംലിനെ ലക്ഷ്യമാക്കിയാണ് രണ്ടു ഡ്രോണുകളും എത്തിയതെന്ന് റഷ്യന്‍ സുരക്ഷാ അധികൃതര്‍ അറിയിച്ചു. പ്രസിഡന്റിനെ വധിക്കാനുള്ള ഭീകരാക്രമണമായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ക്രെംലിനില്‍ യാതൊരു നാശനഷ്ടവുമുണ്ടായില്ലെന്നും പുട്ടിന്‍ സുരക്ഷിതനാണെന്നും അറിയിച്ചു.

്എന്നാല്‍, റഷ്യ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ യുക്രൈന്‍ തയ്യാറായിട്ടില്ല. തങ്ങളുടെ ഭാഗത്തുനിന്നും ഇത്തരം ഒരു ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് യുക്രൈന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.