യുഎസിൽ മലയാളി നഴ്സിനെ ഭർത്താവ് കുത്തിക്കൊന്നു; 17 തവണ കുത്തേറ്റു, ജീവനൊടുക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

യുഎസിലെ മയാമിയിൽ മലയാളി നഴ്സിനെ ഭർത്താവ് കുത്തിക്കൊന്നു. അമേരിക്കയിലെ സൌത്ത് ഫ്ലോറിഡയിലാണ് സംഭവം. മോനിപ്പള്ളി മരങ്ങാട്ടിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരിച്ചത്.

ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു. സംഭവത്തിൽ, ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യുവിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേൽപ്പിച്ച ശേഷം വാഹനം കയറ്റിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. മകൾ: നോറ (രണ്ട് വയസ്സ്).

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെ, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. സംഭവം കണ്ട്​ ഓടിയെത്തിയ ആളുകൾ മെറിൻ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ഡിസംബറിൽ കുഞ്ഞുമായി നാട്ടിലെത്തിയ മെറിനും നെവിനും നാട്ടിൽ വച്ച് അസ്വാരസ്യമുണ്ടാവുകയും നെവിൻ വഴക്കിട്ട് നേരത്തേ മടങ്ങുകയും ചെയ്തു. മെറിൻ കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് മയാമിയിൽ തിരികെയെത്തി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.