'ഇസ്രയേലിനൊപ്പം പാറപോലെ ഉറച്ചു നിൽക്കും', പൂർണ പിന്തുണ നൽ‌കി അമേരിക്ക; നെതന്യാഹുവിനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്ത് ജോ ബൈഡൻ

ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ ബന്ധപ്പെട്ട് ഇസ്രയേലിന് എല്ലാവിധ സഹായവും നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇസ്രയേലിനൊപ്പം പാറപോലെ ഉറച്ചു നിൽക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു.

ഇസ്രയേൽ- ഹമാസ് ഏറ്റുമുട്ടൽ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തരമായി ചേരാനിരിക്കുകയാണ്. യുഎൻ ഉടനടി ഹമാസിന്റെ പ്രവർത്തനങ്ങളെ കൗൺസിലിൽ വച്ച് ശക്തമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും ഈ മാസം സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റ് പദവി വഹിക്കുന്ന ബ്രസീലിയൻ നയതന്ത്രജ്ഞൻ സെർജിയോ ഫ്രാൻസ് ഡാനിസിനും കത്തയച്ചു.

ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 311 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഹമാസ് ഇസ്രയേലിനെതിരെ സമീപകാലത്ത് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കരമാര്‍ഗവും കടല്‍ മാര്‍ഗവും ഗാസയില്‍ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേല്‍ തീരുമാനിച്ചിരിക്കുന്നത്. സൈനിക തലവന്‍മാരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കണ്ടിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗാസയില്‍ അതിശക്തമായ ആക്രമണം അരങ്ങേറിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.